إعدادات العرض
അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും
അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും: എന്റെ പേരിൽ കരാർ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തവൻ, സ്വതന്ത്രനായ ഒരാളെ വിൽക്കുകയും അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും ചെയ്തവൻ, ഒരു തൊഴിലാളിയെ വാടകയ്‌ക്കെടുത്ത് അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിക്കുകയും ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ."
الترجمة
العربية Português دری Македонски Magyar Tiếng Việt ქართული Kurdî বাংলা ไทย অসমীয়া Nederlands ਪੰਜਾਬੀ Indonesia Kiswahili ភាសាខ្មែរ English ગુજરાતી Hausa Tagalog Русскийالشرح
അല്ലാഹു പറഞ്ഞതായി നബി (ﷺ) അറിയിക്കുന്നു: മൂന്ന് വിഭാഗം ആളുകളുടെ എതിരാളി ഖിയാമത്ത് നാളിൽ ഞാനായിരിക്കും. ഞാൻ ആരുടെയെങ്കിലും എതിരാളിയായാൽ അവനെ ഞാൻ പരാജയപ്പെടുത്തുക തന്നെ ചെയ്യും: ഒന്നാമത്തെയാൾ: അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുകയോ കരാർ നൽകുകയോ ചെയ്യുകയും, പിന്നീട് അത് ലംഘിക്കുകയും വഞ്ചന കാണിക്കുകയും ചെയ്തവൻ. രണ്ടാമത്തെയാൾ: സ്വതന്ത്രനായ ഒരു മനുഷ്യനെ അടിമയാണെന്ന വ്യാജേന വിൽക്കുകയും, അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും അതുകൊണ്ട് ജീവിക്കുകയും ചെയ്തവൻ. മൂന്നാമത്തെയാൾ: ഒരു ജോലിക്കായി തൊഴിലാളിയെ വിളിക്കുകയും, അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിച്ച ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ.فوائد الحديث
അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "ഈ മൂന്ന് പേരെ മാത്രം എടുത്തു പറഞ്ഞത് അവർക്ക് മാത്രമാണ് ഈ പറഞ്ഞത് ബാധകം എന്ന അർത്ഥത്തിലല്ല എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. കാരണം അല്ലാഹു എല്ലാ അക്രമികളുടെയും എതിരാളിയാണ്. എന്നാൽ, ഈ മൂന്ന് വിഭാഗത്തോടുള്ള അവൻ്റെ എതിർപ്പ് ശക്തവും കഠിനവുമാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനാണ്."
ഇബ്നുൽ ജൗസി -رَحِمَهُ اللَّهُ- പറഞ്ഞു: "സ്വതന്ത്രനായ മനുഷ്യൻ അല്ലാഹുവിൻ്റെ അടിമയാണ്. അവനോട് ആരെങ്കിലും അതിക്രമം കാണിച്ചാൽ, അവന്റെ യജമാനനായ അല്ലാഹു ആയിരിക്കും (അക്രമിയുടെ) എതിരാളി."
ഖത്ത്വാബി -رَحِمَهُ اللَّهُ- പറഞ്ഞു: "സ്വതന്ത്രനെ അടിമയാക്കുന്നത് രണ്ട് വിധത്തിലാണ്: ഒന്ന്, അവനെ മോചിപ്പിച്ച ശേഷം അത് മറച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുക. രണ്ട്, മോചിപ്പിച്ച ശേഷം അവനെ നിർബന്ധിച്ച് ജോലി ചെയ്യിക്കുക. ഇതിൽ ആദ്യത്തേതാണ് കൂടുതൽ കഠിനം." ഞാൻ (ഖത്താബി) പറയട്ടെ: ഈ ഹദീഥിൽ പറഞ്ഞ കാര്യമാണ് അതിലേറെ കഠിനം. കാരണം, അടിമമോചനം മറച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനൊപ്പം അവനെ വിൽക്കുകയും ആ വില ഭക്ഷിക്കുകയും ചെയ്യുക എന്നത് കൂടുതൽ കടുപ്പമുള്ളതാണ്. അതിനാലാണ് ഈ പ്രവൃത്തിക്ക് ശക്തമായ താക്കീത് വന്നത്."
