നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു…

നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം

ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബിയുടെ -ﷺ- കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' (കഴുത) എന്നൊരു ഇരട്ടപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നബിയെ -ﷺ- ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനത്തിന്റെ പേരിൽ നബി -ﷺ- അദ്ദേഹത്തെ (മുമ്പ്) ചാട്ടവാറടി നൽകി ശിക്ഷിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തെ (വീണ്ടും മദ്യപിച്ച നിലയിൽ) കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തെ അടിക്കാൻ നബി -ﷺ- കൽപ്പിച്ചു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു: "അല്ലാഹുവേ, ഇയാളെ നീ ശപിക്കേണമേ! എത്ര പ്രാവശ്യമാണ് ഇയാളെ (ഈ തെറ്റിന്റെ പേരിൽ) കൊണ്ടുവരുന്നത്?". അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അദ്ദേഹം തൻ്റെ ചില സംസാരങ്ങളിലൂടെ നബി -ﷺ- യെ ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപിച്ചതിൻ്റെ പേരിൽ നബി -ﷺ- അദ്ദേഹത്തിന് നേരത്തെ ചാട്ടവാറടി ശിക്ഷ നൽകിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മദ്യപിച്ച നിലയിൽ അദ്ദേഹത്തെ വീണ്ടും കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് ചാട്ടവാറടി നൽകാൻ നബി -ﷺ- കൽപ്പിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ അദ്ദേഹത്തെ ചീത്ത പറഞ്ഞു. അയാൾ പറഞ്ഞു: "അല്ലാഹു ഇയാളെ ശപിക്കട്ടെ! മദ്യപിച്ചതിൻ്റെ പേരിൽ ഇയാളെ എത്ര തവണയാണ് കൊണ്ടുവരുന്നത്?!". അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി നിങ്ങൾ അദ്ദേഹത്തിനെതിരെ പ്രാർത്ഥിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം."

فوائد الحديث

നിഷിദ്ധമായ കാര്യം പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ മനസ്സിൽ അല്ലാഹുവിനോടും റസൂലിനോടും സ്നേഹം ഉണ്ടായിരിക്കുക എന്നത് ഒരിക്കലും അസാധ്യമായ കാര്യമല്ല. കാരണം, ഹദീഥിൽ പരാമർശിക്കപ്പെട്ട വ്യക്തിയിൽ നിന്ന് മദ്യപാനം എന്ന തിന്മ സംഭവിച്ചിട്ടും, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നുണ്ടെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു.

വൻപാപം ചെയ്തയാൾ, അതിൽ ഉറച്ചുനിൽക്കുന്നവനായിക്കൊണ്ട് (പശ്ചാത്തപിക്കാതെ) മരിച്ചാൽ അവൻ അല്ലാഹുവിൻ്റെ തീരുമാനത്തിന് വിധേയനായിരിക്കും. അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തുകൊടുക്കും; ഉദ്ദേശിച്ചാൽ അവനെ ശിക്ഷിക്കുകയും ചെയ്തേക്കാം. (എന്തായാലും) മുസ്‌ലിംകളിൽ പെട്ട (തൗഹീദുള്ള) ഒരാളും നരകത്തിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുകയില്ല.

ഒരാൾ മദ്യപാനിയാണെന്നത് കൊണ്ട് അയാളെ പേരെടുത്തു പറഞ്ഞ് ശപിക്കൽ വെറുക്കപ്പെട്ടതാണ്. കാരണം, അയാൾ ശാപത്തിന് അർഹനാകുന്നതിന് തടസ്സമായ വല്ല കാര്യവും അയാളിൽ ഉണ്ടായേക്കാം. കൂടാതെ, ഒരു വ്യക്തിയെ നിർണ്ണയിച്ച് ശപിക്കുന്നതും അയാൾക്കെതിരെ പ്രാർത്ഥിക്കുന്നതും ആ തെറ്റിൽ തന്നെ തുടരാൻ അയാളെ പ്രേരിപ്പിച്ചേക്കാം; അല്ലെങ്കിൽ തൻ്റെ പശ്ചാത്താപം ഇനി അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടില്ല എന്ന നിരാശയിലേക്ക് അയാളെ കൊണ്ടുചെന്നെത്തിച്ചേക്കാം.

തെറ്റ് ചെയ്യുന്നവരെ പൊതുവായി (വ്യക്തിയെ എടുത്തുപറയാതെ) ശപിക്കൽ അനുവദനീയമാണ്.

التصنيفات

മദ്യപാനത്തിനുള്ള ശിക്ഷ, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ