ഞാൻ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ…

ഞാൻ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന അതേ മലക്ക് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു

അബൂ സലമ ബ്നു അബ്ദിർറഹ്മാൻ നിവേദനം: ജാബിർ ബ്നു അബ്ദില്ല അൽ-അൻസാരി -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: അദ്ദേഹം 'ഫത്‌റത്തുൽ വഹ്‌യി'നെപ്പറ്റി (വഹ്‌യ് താൽക്കാലികമായി നിലച്ച കാലഘട്ടത്തെപ്പറ്റി) സംസാരിക്കവെ ഇപ്രകാരം പറഞ്ഞു: നബി (ﷺ) പറഞ്ഞു: "ഞാൻ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന അതേ മലക്ക് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് (കഠിനമായ) ഭയം തോന്നി. ഞാൻ (വീട്ടിലേക്ക്) മടങ്ങുകയും, 'എന്നെ പുതപ്പിക്കൂ' എന്ന് പറയുകയും ചെയ്തു. അപ്പോൾ അല്ലാഹു (ഈ വചനങ്ങൾ) അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ, എഴുന്നേൽക്കുക, എന്നിട്ട് താക്കീത് നൽകുക" (മുദ്ദഥിർ: 2) എന്നത് മുതൽ "പാപം നീ വെടിയുക" (മുദ്ദഥിർ: 5) എന്നത് വരെ. പിന്നീട് വഹ്‌യ് വരുന്നതിന് ചൂടുപിടിക്കുകയും, തുടരെത്തുടരെ അല്ലാഹുവിൽ നിന്നുള്ള സന്ദേശം വരാൻ തുടങ്ങുകയും ചെയ്തു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തന്റെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ വഹ്‌യ് നിലക്കുകയും ഇറങ്ങുന്നത് തടസ്സപ്പെടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു: "ഞാൻ മക്കയിലെ വഴിയിലൂടെ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന മലക്ക് ജിബ്‌രീൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് കഠിനമായ ഭയം തോന്നി. ഞാൻ എന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങി. എന്നിട്ട് ഞാൻ പറഞ്ഞു: എന്നെ വസ്ത്രം കൊണ്ട് പുതപ്പിക്കൂ." അപ്പോൾ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ" അതായത് തൻ്റെ വസ്ത്രം കൊണ്ട് ശരീരം ചുറ്റിയവനേ, പ്രബോധനത്തിനായി, "എഴുന്നേൽക്കുക"; "എന്നിട്ട് താക്കീത് നൽകുക"; താങ്കളുടെ ദൗത്യത്തിൽ വിശ്വസിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകുക. "താങ്കളുടെ റബ്ബിനെ" ആരാധിക്കപ്പെടുന്ന താങ്കളുടെ ഇലാഹിനെ "മഹത്വപ്പെടുത്തുക"; അവനെ സ്തുതിക്കുകയും മഹത്വമുടയവനായി വാഴ്ത്തുകയും ചെയ്യുക. "താങ്കളുടെ വസ്ത്രങ്ങളെ -മാലിന്യങ്ങളിൽ (നജസ്) നിന്നും- ശുദ്ധിയാക്കുക" വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിക്കുക എന്ന "പാപം നീ വെടിയുകയും" ഉപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം വഹ്‌യ് ശക്തമാവുകയും വഹ്‌യിൻ്റെ ആഗമനം വർദ്ധിക്കുകയും ചെയ്തു.

فوائد الحديث

"ഇഖ്‌റഅ്" എന്ന വചനം അവതരിച്ചതിന് ശേഷം നബിക്ക് -ﷺ- അൽപകാലത്തേക്ക് വഹ്‌യ് നിലച്ചിരുന്നു.

തനിക്ക് നേരിട്ട പ്രയാസങ്ങൾ നീങ്ങിയ ശേഷം, അല്ലാഹുവിനോടുള്ള നന്ദിസൂചകമായി അതിനെക്കുറിച്ച് സംസാരിക്കുന്നത് അനുവദനീയമാണ്.

"സൃഷ്ടിച്ചവനായ നിൻ്റെ റബ്ബിൻ്റെ നാമത്തിൽ വായിക്കുക" (ഇഖ്റഅ് ബിസ്മി...) എന്നത് അവതരിച്ചതിന് ശേഷം ആദ്യമായി അവതരിച്ചത് "ഹേ; പുതച്ചുമൂടിയവനേ" (യാ അയ്യുഹൽ മുദ്ദഥിർ) എന്ന വചനമാണ്.

നബി -ﷺ- ക്ക് അല്ലാഹു നൽകിയ ശ്രേഷ്ഠതയാണിത്; ഈ ലോകം വെടിയുന്നത് വരെ അല്ലാഹു നിലക്കാതെ അവിടുത്തേക്ക് വഹ്‌യ് നൽകിക്കൊണ്ടിരുന്നു.

അല്ലാഹുവിലേക്ക് ക്ഷണിക്കലും, (സത്യത്തിൽ നിന്ന്) തിരിഞ്ഞുകളയുന്നവർക്ക് താക്കീത് നൽകലും, അല്ലാഹുവിനെ അനുസരിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കലും നിർബന്ധമാണ്.

നിസ്കാരത്തിനായി വസ്ത്രങ്ങൾ ശുദ്ധിയാക്കൽ നിർബന്ധമാണ്. "നിൻ്റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക" എന്ന ആയത്ത് അതിന് തെളിവായി ഉദ്ധരിക്കാറുള്ളതാണ്.

മലക്കുകളിലും, അവർക്ക് അല്ലാഹു നൽകിയ കഴിവുകളിലും പ്രവർത്തനങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്.