നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു

നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു

ജാബിർ ഇബ്നു സമുറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു. അദ്ദേഹം (ജാബിർ) പറഞ്ഞു: "സുബ്ഹ് (പ്രഭാത) നിസ്കാരം നിർവഹിച്ച സ്ഥലത്തുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ പരസ്പരം സംസാരിക്കുകയും ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലഘട്ടം) കാര്യങ്ങൾ അയവിറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചിരിക്കുമ്പോൾ നബി -ﷺ- പുഞ്ചിരിക്കുമായിരുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ താൻ നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുക എന്നത് നബിയുടെ -ﷺ- സുന്നത്തിൽ പെട്ടതാണ്. സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് ആ സ്ഥലത്ത് നിന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ ഇസ്‌ലാമിന് മുൻപുള്ള തങ്ങളുടെ ചില കാര്യങ്ങൾ അനുസ്മരിക്കുന്ന വേളയിൽ നബി -ﷺ- മൗനം പാലിക്കുമായിരുന്നു. അവർ ചിരിക്കുമ്പോൾ നബി (ﷺ) ചിലപ്പോഴെല്ലാം അവരോടൊപ്പം പുഞ്ചിരിക്കുമായിരുന്നു.

فوائد الحديث

സുബ്ഹിനു ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ദിക്ർ നിർവഹിക്കുന്നതും, പ്രത്യേകിച്ച് തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ആ ഇരിപ്പിടത്തിൽ തന്നെ തുടരുന്നതും പുണ്യകരമായ പ്രവൃത്തിയാണ്.

നബിയുടെ -ﷺ- ഉത്തമ സ്വഭാവവും പെരുമാറ്റത്തിലെ സൗമ്യതയും വ്യക്തമാക്കുന്ന ഹദീഥാണിത്. അവിടുന്ന് തന്റെ സ്വഹാബികളോടൊപ്പം ഇരിക്കുകയും അവരുടെ സംസാരങ്ങളും കഥകളും കേൾക്കുകയും പുഞ്ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

മസ്ജിദിൽ വെച്ച് സംസാരിക്കുന്നതും ജാഹിലിയ്യ കാലത്തെ കാര്യങ്ങൾ അനുസ്മരിക്കുന്നതും അനുവദനീയമാണ്.

ചിരിക്കുന്നതും പുഞ്ചിരിക്കുന്നതും അനുവദനീയമാണ്; അമിതമായി ചിരിക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്.

التصنيفات

നബി -ﷺ- യുടെ ശമാഇലുകൾ, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ