അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- വിരിപ്പ് തോൽ കൊണ്ടുള്ളതായിരുന്നു; അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചിരുന്നു

അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- വിരിപ്പ് തോൽ കൊണ്ടുള്ളതായിരുന്നു; അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചിരുന്നു

വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- വിരിപ്പ് തോൽ കൊണ്ടുള്ളതായിരുന്നു; അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചിരുന്നു." ഇമാം മുസ്‌ലിമിൻ്റെ -رَحِمَهُ اللَّهُ- നിവേദനത്തിൽ ഇപ്രകാരമുണ്ട്: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ചാരിയിരിക്കാറുണ്ടായിരുന്ന തലയിണ തോൽ കൊണ്ടുള്ളതും അതിനുള്ളിൽ ഈന്തപ്പനനാര് നിറച്ചതുമായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ഉറങ്ങാൻ ഉപയോഗിച്ചിരുന്ന വിരിപ്പ് ഊറക്കിട്ട തോൽ (തുകൽ) കൊണ്ട് നിർമ്മിച്ചതായിരുന്നുവെന്നും, അതിനുള്ളിൽ ഈന്തപ്പനയുടെ നാരായിരുന്നു നിറച്ചിരുന്നതെന്നും മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. അവിടുന്ന് ചാരിയിരിക്കാറുണ്ടായിരുന്ന തലയിണയും അപ്രകാരം തന്നെയായിരുന്നു.

فوائد الحديث

നബിയുടെ -ﷺ- ഭൗതിക വിരക്തിയും (സുഹ്ദ്), ദുനിയാവിൻ്റെ സുഖലോലുപതകളിൽ നിന്നുള്ള അകൽച്ചയും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിക്കാൻ അവിടുത്തേക്ക് സാധിക്കുമായിരുന്നു എന്നതിനോടൊപ്പമായിരുന്നു അവിടുന്ന് ഈ രീതി സ്വീകരിച്ചത്.

വിരിപ്പുകളും തലയിണകളും ഉപയോഗിക്കുന്നതും, അവയിൽ ഉറങ്ങുന്നതും, അവ സൗകര്യത്തിനായി പ്രയോജനപ്പെടുത്തുന്നതും അനുവദനീയമാണ്.

ഒരു മുസ്‌ലിം തൻ്റെ അവസ്ഥയും ജീവിതരീതിയും നബിയുടെ -ﷺ- അവസ്ഥയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. കാരണം, അവിടുത്തേതാണ് ഏറ്റവും നല്ല മാതൃക. അവിടുത്തെ കാൽപാടുകളെ പിൻപറ്റുന്നവൻ സന്മാർഗ്ഗം പ്രാപിക്കുകയും ഇഹത്തിലും പരത്തിലും വിജയിക്കുകയും ചെയ്യും.

പരലോകത്തിന് വേണ്ടി തയ്യാറെടുക്കാൻ പ്രത്യേകം ശ്രദ്ധ വെക്കേണ്ടതുണ്ട്. അല്ലാഹുവിനെ അനുസരിക്കാൻ സഹായിക്കുന്ന അളവിൽ മാത്രമേ ദുനിയാവ് കൈവശപ്പെടുത്തേണ്ടതുള്ളൂ എന്ന ചിന്ത ഒരു മുഅ്മിനിന് ഉണ്ടായിരിക്കണം. അവനൊരിക്കലും സമ്പത്തും സൗകര്യങ്ങളും വർദ്ധിപ്പിച്ചു കൊണ്ട് പൊങ്ങച്ചം നടിക്കുന്നതിൽ മുഴുകാൻ പാടില്ല. അല്ലാഹു അത്തരക്കാരെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഖബ്റുകൾ സന്ദര്‍ശിക്കുന്നത് (മരിക്കുന്നത്) വരെ."

[തകാസുർ: 1-2].

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം, നബി -ﷺ- യുടെ ജീവിതചര്യ