إعدادات العرض
നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ…
നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്
നവ്വാസ് ബ്‌നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്." വാബിസ്വ ബ്നു മഅ്ബദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് ചോദിച്ചു: "നന്മയെ കുറിച്ച് ചോദിച്ചു കൊണ്ടാണോ നീ വന്നിരിക്കുന്നത്?" ഞാൻ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "നിൻ്റെ മനസ്സിനോട് തന്നെ അന്വേഷിക്കുക. മനസ്സ് സമാധാനമടയുന്നതും, ഹൃദയത്തിന് സ്വസ്ഥത പകരുന്നതുമായ കാര്യമാണ് നന്മ. മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ഹൃദയത്തിൽ സംശയം സൃഷ്ടിക്കുന്നതുമാണ് തിന്മ; ജനങ്ങളെല്ലാം (അത് തിന്മയല്ലെന്ന്) നിനക്ക് മതവിധി നൽകിക്കൊണ്ടേയിരുന്നാലും."
الترجمة
العربية Español አማርኛ English اردو Indonesia বাংলা Français Türkçe Русский Bosanski සිංහල हिन्दी 中文 فارسی Tiếng Việt Tagalog Kurdî Hausa Português తెలుగు Kiswahili தமிழ் ไทย Deutsch پښتو অসমীয়া Shqip Nederlands ગુજરાતી Кыргызча नेपाली Lietuvių دری Српски тоҷикӣ Kinyarwanda Magyar Čeština Moore Malagasy Oromoo ಕನ್ನಡ Wolof Azərbaycan O‘zbek Українська ქართული Македонски ភាសាខ្មែរ ਪੰਜਾਬੀ मराठी Kirundi Kurmancî Bahasa Melayuالشرح
നന്മയിലും പുണ്യത്തിലും ഏറ്റവും മഹത്തരമായുള്ളത് സൽസ്വഭാവമാണ്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൊണ്ടും, സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടും ദേഷ്യം നിയന്ത്രിച്ചു കൊണ്ടും, മുഖപ്രസന്നത കാത്തുസൂക്ഷിച്ചു കൊണ്ടും, നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടും, അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും കുടുംബബന്ധം ചേർത്തിക്കൊണ്ടും അനുകമ്പയും പരോപകാരവും നല്ല പെരുമാറ്റവും സൗഹൃദവുമെല്ലാം കാത്തുസൂക്ഷിച്ചു കൊണ്ടുമാണ് സൽസ്വഭാവമുള്ളവനാകേണ്ടത്. നന്മയെന്നാൽ ഹൃദയത്തിനും മനസ്സിനും ശാന്തിയേകുന്നതുമാണ്. ഇനി തിന്മയെന്നാൽ മനസ്സിൽ സംശയം ജനിപ്പിക്കുകയും മനസ്സിന് സമാധാനം നൽകാതെ -സംശയത്തിലാക്കി കൊണ്ടും, തിന്മയായേക്കുമോ എന്ന ഭയം സൃഷ്ടിച്ചു കൊണ്ടും- ഹൃദയത്തെ അലട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ, മാന്യരും മര്യാദയുള്ളവരുമായ ജനങ്ങൾക്ക് മുൻപിൽ പ്രകടമാകാൻ അവൻ ആഗ്രഹിക്കാത്ത കാര്യങ്ങളുമാണ് തിന്മ. കാരണം മനുഷ്യൻ പൊതുവെ മറ്റുള്ളവർ തന്നിൽ നിന്ന് നന്മകൾ മാത്രം കാണാനാണ് ആഗ്രഹിക്കുക. തൻ്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് മറ്റുള്ളവർ കാണുന്നത് അവന് പ്രയാസമുണ്ടാക്കുന്നെങ്കിൽ അത് നന്മയിൽ പെടാത്ത -തിന്മയിൽ ഉൾപ്പെടുന്ന- കാര്യമാണെന്ന് അവന് മനസ്സിലാക്കാം. ആളുകൾ ഒരാൾക്ക് ഏതുവിധത്തിൽ ഫത്‌വയും മതവിധിയും നൽകിയാലും, ആ സംശയം നിങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നിടത്തോളം കാലം അവരുടെ ഫത്വ നിങ്ങൾ സ്വീകരിക്കരുത്. കാരണം, സംശയം സാധുവായതാണെങ്കിൽ ഫത്‌വ കൊണ്ട് ആ സംശയം ഒരിക്കലും ഇല്ലാതാകില്ല. പ്രത്യേകിച്ചും ഫത്‌വ നൽകുന്നയാൾ മതവിഷയങ്ങളിൽ അറിവില്ലാത്ത വ്യക്തിയാണെങ്കിൽ. എന്നാൽ, ഫത്‌വ വ്യക്തമായ തെളിവ് അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഹൃദയം അതിനോട് യോജിച്ചില്ലെങ്കിൽ പോലും ഫത്‌വ തേടുന്നയാൾ അത് സ്വീകരിക്കേണ്ടത് നിർബന്ധമാണ് എന്ന കാര്യം കൂടെ ഓർമ്മപ്പെടുത്തട്ടെ.فوائد الحديث
നല്ല സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താനുള്ള പ്രോത്സാഹനം; കാരണം സൽസ്വഭാവം നന്മയുടെയും പുണ്യത്തിൻ്റെയും ഏറ്റവും മഹത്തരമായ മൂല്യങ്ങളിൽ പെട്ടതാണ്.
ഉൾക്കാഴ്ച്ചയുള്ള മുഅ്മിനിന് ഒരിക്കലും സത്യവും അസത്യവും അവ്യക്തമാവുകയില്ല. മറിച്ച്, അല്ലാഹുവിൻ്റെ തൗഫീഖിനാൽ തൻ്റെ ഹൃദയത്തിലെ പ്രകാശം കൊണ്ട് അവൻ സത്യം ഏതെന്ന് തിരിച്ചറിയുകയും, അസത്യത്തിൽ നിന്ന് അകന്നു നിൽക്കുകയും അതിനോട് അവന്റെ ഹൃദയത്തിൽ വെറുപ്പ് ഉടലെടുക്കുകയും ചെയ്യും.
തിന്മയുടെ അടയാളമാണ് അതിന്റെ കാര്യത്തിൽ ഹൃദയം അസ്വസ്ഥമാവുകയും മനസ്സ് ചാഞ്ചാട്ടത്തിലാവുകയും ചെയ്യും എന്നത്. ജനങ്ങൾ അത് കാണുന്നത് അവന് അനിഷ്ടകരമായിരിക്കുകയും ചെയ്യും.
സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഹറാമാണോ അനുവദനീയമാണോ എന്നതിൽ ജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്ത അവ്യക്തമായ വിഷയങ്ങളിൽ മാത്രമാണ് ഈ ഹദീഥ് ബാധകമാകുന്നത്. അതല്ലായെങ്കിൽ, ദീനിൽ കൽപ്പിക്കപ്പെട്ട ഏതൊരു കാര്യവും നന്മയാണ് -അതിന് വിരുദ്ധമായ വ്യക്തമായ യാതൊരു തെളിവും വരാത്തിടത്തോളം-. ദീനിൽ വിലക്കപ്പെട്ട കാര്യം -ഇതു പോലെ- തിന്മയുമാണ്. ഇവയിൽ ഹൃദയത്തോട് ചോദിക്കേണ്ട കാര്യമോ ചെയ്യുന്ന കാര്യത്തിൽ മനസ്സിന് സമാധാനം ലഭിക്കണമെന്ന ആവശ്യമോ ഒന്നുമില്ല."
ശുദ്ധമായ പ്രകൃതം കാത്തുസൂക്ഷിക്കുന്നവർ മാത്രമേ ഈ ഹദീഥിൻ്റെ അഭിസംബോധക പരിധിയിൽ ഉൾപ്പെടുകയുള്ളൂ. ദേഹേഛകളുടെ തോന്നലുകൾ ആവോളം രുചിച്ച ശേഷം നന്മയേതാണെന്നോ തിന്മയേതാണെന്നോ തിരിച്ചറിവില്ലാത്ത നിലയിൽ എത്തിച്ചേർന്ന, തലതിരിഞ്ഞ മനസ്സുള്ളവരുടെ കാര്യത്തിൽ ഇത് ബാധകമല്ല.
ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "നന്മ എന്താണെന്നത് ഹദീഥുകളിൽ വ്യത്യസ്ത രൂപങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൃദയത്തിനും മനസ്സിനും സമാധാനം കണ്ടെത്താൻ കഴിയുന്നതാണ് നന്മ എന്നും, അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള വിശ്വാസമാണ് നന്മ എന്നും, അല്ലാഹുവിലേക്ക് തന്നെ അടുപ്പിക്കുന്ന കാര്യമാണ് നന്മ എന്നും, -ഈ ഹദീഥിൽ വന്നതു പോലെ- സൽസ്വഭാവമാണ് നന്മ എന്നുമെല്ലാം വിശദീകരിക്കപ്പെട്ട ഹദീഥുകളുണ്ട്. സൽസ്വഭാവമെന്നാൽ മനുഷ്യരുടെ ഉപദ്രവങ്ങൾ സഹിക്കലും, ദേഷ്യം അടക്കി നിർത്തലും, മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, നല്ല വാക്ക് സംസാരിക്കലുമാണെന്നും വിശദീകരണമുണ്ട്. ഈ പറഞ്ഞതെല്ലാം തത്വത്തിൽ ഒരേ കാര്യം തന്നെയാണ്."
