ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.

ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.

അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹി'ബ്നു ഉമർ (رَضِيَ اللَّهُ عَنْهُمَا) നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നമസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, ഹജ്ജ് നിർവ്വഹിക്കൽ, റമദാനിൽ നോമ്പ് അനുഷ്ഠിക്കൽ." എന്നിവയാണവ.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഉമർ ബ്നുൽ ഖത്താബിൻ്റെ മകൻ അബ്ദുല്ലാഹ് (رَضِيَ اللَّهُ عَنْهُمَا)നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്ത ഹദീഥാണ് ഇത്. നബി -ﷺ- പറഞ്ഞു: (ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്) അതായത് ഇസ്ലാമിൻ്റെ ഉപമ ഒരു കെട്ടിടത്തിൻ്റെ ഉപമപോലെയാണ് . ഒരു കെട്ടിടത്തിൻ്റെ തൂണുകളുടെയും അവയെ നിലനിർത്തുന്ന സ്തംഭങ്ങളുടെയും സ്ഥാനമാണ് ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് അടിസ്ഥാനങ്ങൾക്കുമുള്ളത്. ഒന്നാമത്തെത്: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് സാക്ഷ്യം വഹിക്കലാണ്. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നാണ് ഈ വാക്കിൻ്റെ ഉദ്ദേശം. ഇസ്ലാമിലെ ഏകദൈവാരാധനയുടെ (തൗഹീദ്) വാചകമാണിത്. ഈ അടിസ്ഥാനം പാലിക്കാതെ ഒരാളുടെയും ഇസ്ലാം ശരിയാവുകയില്ല. ശഹാദത്ത് കലിമ ഉച്ചരിക്കുകയും, അതിൻ്റെ അർത്ഥം അറിയുകയും, അതിൻ്റെ ഉദ്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. 'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിൻ്റെ തേട്ടം നാലു കാര്യങ്ങളാണ്. (1) നബി -ﷺ- അറിയിച്ച -സ്ഥിരപ്പെട്ട പരമ്പരകളിലൂടെ നമുക്ക് വന്നെത്തിയതെല്ലാം- സത്യപ്പെടുത്തുക, (2) അവിടുന്ന് കൽപ്പിച്ചത് പ്രാവർത്തികമാക്കുക, (3) അവിടുന്ന് വിലക്കിയതിനെ അകറ്റിനിർത്തുക, (4) അവിടുന്ന് നിയമമാക്കിയ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കുക. രണ്ടാമത്തേത്: നമസ്കാരം നിലനിർത്തൽ. രണ്ട് സാക്ഷ്യവചനങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്തംഭം ഇതാണ്. രാവിലെയും രാത്രിയിലുമായി അഞ്ചു നേരത്തെ നമസ്കാരമുണ്ട്. അടിമയും അവൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള ഏറ്റവും ശക്തമായ ബന്ധത്തിൻ്റെ കണ്ണി നമസ്കാരമാണ്. നമസ്കാരം ഏറ്റവും നേരായ രൂപത്തിൽ നിർവ്വഹിക്കുക എന്നതാണ് നമസ്കാരം നിലനിർത്തുക എന്നതിൻറെ ഉദ്ദേശം. മൂന്നാമത്തേത്: സക്കാത്ത്. സമ്പത്തുമായി ബന്ധപ്പെട്ട ഇബാദത്താണ് സകാത്ത്. വർഷത്തിൽ ഒരു തവണമാത്രം. വർഷം തികയുമ്പോഴും, കാർഷിക വിളകൾക്ക് വിളവെടുപ്പ് സമയത്തുമാണ് സകാത്ത് നൽകേണ്ടത്. സകാത്തിൻ്റെ നന്മ - അത് നിർവ്വഹിക്കുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ- മറ്റുള്ളവർക്കും ലഭിക്കുന്നത് കൊണ്ടാണ് ഹജ്ജിനും നോമ്പിനും മുൻപ് -നമസ്കാരത്തിന് ശേഷം- സകാത്ത് എണ്ണപ്പെട്ടത്. നാലാമത്തെത് : റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ. നോമ്പ് ശരീരം കൊണ്ട് നിർവ്വഹിക്കേണ്ട ആരാധനകളിലൊന്നാണ്. നോമ്പ് മുറിക്കുന്ന, നിശ്ചിതമായ ചില കാര്യങ്ങൾ അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോട് കൂടി ഉപേക്ഷിക്കുക എന്നതാണ് നോമ്പ്. വർഷത്തിൽ ഒരു മാസം -റമദാനിൽ- മാത്രമേ നോമ്പ് അനുഷ്ഠിക്കേണ്ടതുള്ളൂ. അഞ്ചാമത്തെത്: അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിലേക്ക് ഹജ്ജിനായി യാത്ര ചെയ്യൽ. ഇത് ഒരോ വ്യക്തിയും സ്വശരീരം കൊണ്ട് നിർവ്വഹിക്കേണ്ട ആരാധനാകർമ്മങ്ങളിലൊന്നാണ്. ഹജ്ജ് നിർവ്വഹിക്കാൻ മറ്റൊരാളെ നിയോഗിക്കാൻ അനുവാദമുള്ള സന്ദർഭങ്ങളിൽ ഒരാൾക്ക് തനിക്ക് പകരമായി ഹജ്ജ് ചെയ്യാൻ ഒരാളെ നിശ്ചയിക്കാം. സമ്പത്തും യാത്രാവിഭവങ്ങളും ഹജ്ജ് നിർവ്വഹിക്കാൻ ആവശ്യമുണ്ട് എന്നതിനാൽ സാമ്പത്തികമായ ആരാധനാകർമ്മം കൂടിയാണ് ഇത്. മേൽ പറയപ്പെട്ട അഞ്ചു സ്തംഭങ്ങളിൽ ഒന്നാമത്തെ സ്തംഭമില്ലെങ്കിൽ ഒരാൾ മുസ്ലിമേ ആവുകയില്ല. രണ്ടാമത്തെ സ്തംഭമായ നമസ്കാരത്തിൻ്റെ കാര്യവും അപ്രകാരം തന്നെ. ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ നബി -ﷺ- പറഞ്ഞു: "ഒരു വ്യക്തിക്കും ബഹുദൈവാരാധനക്കും നിഷേധത്തിനും ഇടയിലുള്ളത് നമസ്കാരം ഉപേക്ഷിക്കുക എന്നതാണ്." (മുസ്ലിം) ഈ ഹദീഥ് അതിൻ്റെ ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇതിന് വിരുദ്ധമാകുന്ന ഒന്നും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുമില്ല. സലഫുകൾ മനസ്സിലാക്കിയതിന് വിരുദ്ധമായ ചില നിരീക്ഷണങ്ങൾ മാത്രമേ ഈ പറഞ്ഞതിന് വിരുദ്ധമായി പറയപ്പെട്ടിട്ടുള്ളൂ. നമസ്കാരം ഉപേക്ഷിച്ചവൻ കാഫിറാണെന്നതിൽ സ്വഹാബികൾക്കിടയിൽ ഏകാഭിപ്രായമുണ്ടായിരുന്നു എന്നതും സ്ഥിരപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു ശഖീഖ് അൽ-ഉഖൈലീ പറയുന്നു: "നബി -ﷺ- യുടെ സ്വഹാബിമാർ പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിച്ചാൽ കുഫ്റായി കണ്ടിരുന്ന ഒരേയൊരു കാര്യം നമസ്കാരം മാത്രമായിരുന്നു." (തിർമിദി, മറൂസി/ തഅ്ദീമു ഖദ്രിസ്വലാഃ) എന്നാൽ ഇസ്ലാം കാര്യങ്ങളിലെ അവസാനത്തെ മൂന്ന് കാര്യങ്ങൾ ഒരാൾ മതപരമായ യാതൊരു ഇളവുമില്ലാതെ ഉപേക്ഷിച്ചാൽ അവൻ്റെ ഇസ്ലാമിൽ കുറവ് സംഭവിച്ചിരിക്കുന്നു. വിദൂരമായ വഴികേടിലും, ഗുരുതരമായ അപകടത്തിലുമാണ് അവനുള്ളത്. എന്നാൽ അതു കൊണ്ട് മാത്രം അവൻ കാഫിറാവുകയില്ല എന്നത് മറ്റു തെളിവുകളാൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

فوائد الحديث

* സംസാരത്തിൻ്റെ ആരംഭത്തിൽ എണ്ണം പറയുക എന്നത് നബി -ﷺ- യുടെ രീതിയിൽ പെട്ടതാണ്. കേൾക്കുന്നവർക്ക് എണ്ണിപ്പറയുന്ന കാര്യങ്ങൾ മുഴുവനായി കേൾക്കാനുള്ള താൽപ്പര്യവും, അവ അറിയാനുള്ള ആഗ്രഹവും ജനിക്കാൻ അത് കാരണമാണ്. കാര്യങ്ങൾ മനസ്സിലാക്കാനും മനപാഠമാക്കാനും മനസ്സിൽ താൽപ്പര്യമുണ്ടാകാനും ഈ രീതി വഴിയൊരുക്കും. നിശ്ചിത എണ്ണം കാര്യങ്ങളുണ്ട് എന്ന് അറിഞ്ഞാൽ അവയിലേതെങ്കിലും മറന്നു പോയാൽ ഈ എണ്ണം പൂർണ്ണമാകുന്നത് വരെ അവൻ ചിന്തിക്കാനും അത് വഴിയൊരുക്കും.

* ശഹാദത്ത് കലിമയിലെ രണ്ട് ഭാഗങ്ങളും പരസ്പരപൂരകങ്ങളാണ്. അവ രണ്ടും ഒരുമിപ്പിക്കുക എന്നത് നിർബന്ധവുമാണ്. ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം ഒരാളിലുണ്ടായാൽ അത് അവന് ഉപകാരപ്പെടുകയില്ല.

* രണ്ട് സാക്ഷ്യവചനങ്ങളും വേറെവേറെ തന്നെ ദീനിൻ്റെ അടിത്തറകളാണ്. ഇസ്ലാം കാര്യങ്ങളിൽ ശേഷം പറയുന്ന കാര്യങ്ങളുടെയും, അല്ലാഹുവിലേക്ക് സാമീപ്യം തേടാനുതകുന്ന എല്ലാ സൽകർമ്മങ്ങളുടെയും അടിത്തറ ഈ രണ്ട് സാക്ഷ്യവചനങ്ങളാണ്. ഈ രണ്ട് സാക്ഷ്യവചനങ്ങളുടെയും അടിത്തറകൾക്ക് മുകളിൽ പടുത്തുയർത്തപ്പെടാത്ത പ്രവർത്തനങ്ങൾ അവ ചെയ്തവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്. അവ മതത്തിൽ സ്വീകാര്യമാകുന്നതോ, അല്ലാഹുവിങ്കൽ ഉപകാരപ്പെടുന്നതോ അല്ല.

* രണ്ട് സാക്ഷ്യവചനങ്ങളും ഇസ്ലാം ദീനിനെ മുഴുവനായി ഉൾക്കൊള്ളുന്നു. ദീനിലെ പ്രകടവും (ശാരീരികം) ആന്തരികവും (ഹൃദയത്തിലുള്ളവ) ആയ പ്രവർത്തനങ്ങളെയെല്ലാം അവ വലയം ചെയ്തിരിക്കുന്നു.

* ഏറ്റവും പ്രധാനപ്പെട്ടത് ആദ്യവും, അതിൽ താഴെയുള്ളത് ശേഷവും എന്ന നിലക്കാണ് കാര്യങ്ങൾ ആരംഭിക്കേണ്ടത് എന്നതിനുള്ള തെളിവ് ഈ ഹദീഥിലുണ്ട്.

* നമസ്കാരം അതിൻ്റെ ശരിയായ രൂപത്തിൽ നിർവ്വഹിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം.

* നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയുടെ പ്രാധാന്യം. അതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഒരാൾ കുറവ് വരുത്തിയാൽ തൻ്റെ ദീനിൽ അവൻ കുറവ് വരുത്തിയിരിക്കുന്നു.

* ഇസ്ലാം ദീനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളുടെ കാര്യത്തിൽ മഹത്തരമായ അടിത്തറയാണ് ഈ ഹദീഥ്. ദീനിൻ്റെ നിലനിൽപ്പ് അടിത്തറപ്പെടുത്തുന്ന ഇസ്ലാമിൻ്റെ സ്തംഭങ്ങളെല്ലാം ഈ ഹദീഥിൽ ഉൾക്കൊണ്ടിരിക്കുന്നു.

* ഈ ഹദീഥിൽ പറയപ്പെട്ട എല്ലാ നിർബന്ധകർമ്മങ്ങളും വ്യക്തിപരമായ ബാധ്യതകൾ (ഫർദ് അയ്ന്) ആണ്. ഇവ ജനങ്ങളിൽ ചിലർ നിർവ്വഹിച്ചാൽ മറ്റുള്ളവരുടെ ബാധ്യത അവസാനിക്കുകയില്ല.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, പ്രവാചകത്വം, ഇസ്ലാം, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, സകാത് നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും