റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ…

റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

റമദാൻ മാസം വന്നെത്തുന്നതോടെ സംഭവിക്കുന്ന മൂന്ന് കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചത്. ഒന്ന്: സ്വർഗകവാടങ്ങളെല്ലാം മലർക്കെ തുറക്കപ്പെടും; അവയിൽ ഒന്നു പോലും അടച്ചിടപ്പെടുകയില്ല. രണ്ട്: നരകകവാടങ്ങളെല്ലാം കൊട്ടിയടക്കപ്പെടും; അവയിൽ ഒന്നും പോലും തുറക്കപ്പെടുകയില്ല. മൂന്ന്: പിശാചുക്കളും അതികഠിനന്മാരായ ജിന്നുകളും ചങ്ങലകളിൽ ബന്ധിക്കപ്പെടും. റമദാനല്ലാത്ത മാസങ്ങളിൽ സാധിച്ചിരുന്ന കാര്യങ്ങൾ അവർക്ക് ഈ മാസത്തിൽ ചെയ്തുകൂട്ടാൻ സാധിക്കുന്നതല്ല. ഈ പറഞ്ഞതെല്ലാം റമദാൻ മാസത്തിനുള്ള ആദരവിൻ്റെയും മഹത്വത്തിൻ്റെയും ഭാഗമാണ്. നമസ്കാരവും ദാനധർമ്മങ്ങളും ഖുർആൻ പാരായണവും പോലുള്ള നന്മകൾ അധികരിപ്പിക്കാനും, തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും അകലം പാലിക്കാനുള്ള പ്രേരണയും ഇതിലെല്ലാമുണ്ട്.

فوائد الحديث

റമദാൻ മാസത്തിൻ്റെ ശ്രേഷ്ഠത.

ഈ മാസത്തിൽ നോമ്പെടുക്കുന്നവർക്കുള്ള സന്തോഷവാർത്ത; ആരാധനകളും ഇബാദത്തുകളും നന്മകളും നിറഞ്ഞ അനുഗ്രഹങ്ങളുടെ സുവർണ്ണ കാലമാണത്.

റമദാൻ മാസത്തിൽ പിശാചുക്കൾ ബന്ധിക്കപ്പെടും എന്ന സന്തോഷവാർത്ത ഒരുനിലക്ക് മനുഷ്യരുടെ ന്യായവും ഒഴിവുകഴിവും എടുത്തു നീക്കുന്ന കാര്യവുമാണ്. 'പിശാചുക്കളുടെ ഉപദ്രവം നിന്നിൽ നിന്ന് എടുത്തു നീക്കപ്പെട്ടിരിക്കുന്നു; അതിനാൽ നന്മകൾ ഉപേക്ഷിക്കുന്നതിനും തിന്മകൾ പ്രവർത്തിക്കുന്നതിനും അവരുടെ മേൽ നിനക്ക് കുറ്റം ചാർത്താൻ ഇനി അവസരമില്ല' എന്ന സൂചന കൂടി അതിലുണ്ടെന്ന് സാരം.

ഖുർത്വുബി (رحمه الله) പറയുന്നു: "'റമദാൻ മാസത്തിലും തിന്മകളും പാപങ്ങളും അധികമായി നാം കാണാറുണ്ടല്ലോ? പിശാചുക്കൾ ബന്ധിക്കപ്പെട്ട ശേഷവും ഇതെങ്ങനെ സംഭവിക്കുന്നു' എന്ന് ആരെങ്കിലും ചോദിക്കുന്നെങ്കിൽ അതിനുള്ള ഉത്തരം ഇപ്രകാരമാണ്:

നോമ്പിൻ്റെ നിബന്ധനകൾ പാലിച്ചു കൊണ്ടും, അതിൻ്റെ മര്യാദകൾ ശ്രദ്ധിച്ചു കൊണ്ടും നോമ്പെടുക്കുന്നവർക്ക് മാത്രമേ പിശാചിൻ്റെ ഉപദ്രവം കുറയുകയുള്ളൂ. മറ്റൊരു ഉത്തരം ഇപ്രകാരമാണ്: പിശാചുക്കളിൽ കഠിനരും അതിപരുഷരുമായ 'മാരിദു'കൾ എന്ന ഒരു വിഭാഗത്തെ മാത്രമേ ബന്ധിക്കുകയുള്ളൂ; അവർ മുഴുവനായി റമദാനിൽ ബന്ധിക്കപ്പെടുന്നതല്ല. ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന ചില നിവേദനങ്ങൾ ഹദീഥിന് വന്നിട്ടുമുണ്ട്.

മറ്റൊരു വീക്ഷണം: ഹദീഥിൻ്റെ ഉദ്ദേശ്യം റമദാനിൽ തിന്മകൾക്ക് കുറവ് സംഭവിക്കുന്നതാണ് എന്നു മാത്രമാണ്. അതാകട്ടെ, റമദാനിൽ അനുഭവവേദ്യമായ കാര്യവുമാണ്. മറ്റുള്ള മാസങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ കുറഞ്ഞ തിന്മകൾ മാത്രമേ റമദാനിൽ സംഭവിക്കാറുള്ളൂ. പിശാചുക്കളെ മുഴുവൻ ബന്ധിച്ചുവെന്നാൽ പോലും ഒരു തിന്മയും പാപവും സംഭവിക്കാതിരിക്കാൻ അത് മതിയാവുകയില്ല. കാരണം പിശാചുക്കൾ മാത്രമല്ല തിന്മകൾ സംഭവിക്കാനുള്ള കാരണം. തിന്മയിലേക്ക് തള്ളിവിടുന്ന മോശം മനസ്സും ദുഃശീലങ്ങളും മനുഷ്യരിലെ പിശാചുക്കളുമെല്ലാം തിന്മകളുടെ കാരണങ്ങൾ തന്നെയാണ്.

التصنيفات

നോമ്പിൻ്റെ ശ്രേഷ്ഠത