അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍…

അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ടായിരിക്കും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ടായിരിക്കും. എന്റെ ദാസന്‍ 'الحمد لله رب العالمين' (ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്നു പറഞ്ഞാല്‍; അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.’ അടിമ ‘الرحمن الرحيم’ (സർവ്വ വിശാലമായ കാരുണ്യമുള്ള റഹ്മാനും, അതിയായി കരുണ ചൊരിയുന്ന റഹീമും) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ പുകഴ്ത്തിയിരിക്കുന്നു.’ അവന്‍ ‘مالك يوم الدين’ (പ്രതിഫലനാളിൻ്റെ ഉടമസ്ഥനായവൻ) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.’ മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “എന്റെ അടിമ (അവന്റെ കാര്യങ്ങള്‍) എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.” അവന്‍ ‘إياك نعبد وإياك نستعين’ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ട്.” അവന്‍ ‘اهدنا الصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين’ (ഞങ്ങളെ നീ നേരായ മാർഗത്തിലേക്ക് നയിക്കേണമേ! നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ. കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല. വഴികേടിലായവരുടെ മാർഗത്തിലുമല്ല.) എന്നു പറഞ്ഞാല്‍ അവന്‍ പറയും: “ഇത് എന്റെ അടിമക്കുള്ളതാണ്. എന്റെ അടിമക്ക് അവന്‍ ചോദിച്ചത് ഉണ്ട്.”

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഖുദ്സിയായ ഹദീഥിൽ അല്ലാഹു ഇപ്രകാരം പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "നിസ്കാരത്തിലെ സൂറത്തുൽ ഫാതിഹഃയുടെ പാരായണത്തെ എനിക്കും എൻ്റെ അടിമക്കും ഇടയിൽ ഞാൻ രണ്ടായി വീതിച്ചിരിക്കുന്നു. അതിൻ്റെ ഒരു പകുതി എനിക്കും, മറുപകുതി എൻ്റെ അടിമക്കുമാണ്." സൂറത്തുൽ ഫാതിഹഃയുടെ ആദ്യഭാഗം: അല്ലാഹുവിനെ സ്തുതിക്കലും, പ്രകീർത്തിക്കലും, അവൻ്റെ പ്രതാപം വാഴ്ത്തലുമാണ്. ഈ സ്തുതിക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകുന്നതാണ്. സൂറത്തുൽ ഫാതിഹഃയുടെ രണ്ടാം പകുതി: താഴ്മയും വിനയവും കാണിക്കലും അല്ലാഹുവിനോട് പ്രാർത്ഥിക്കലുമാണ്. അതിന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ അടിമ ചോദിക്കുന്നത് അവന് നൽകുകയും ചെയ്യുന്നതാണ്. ഒരാൾ നിസ്കാരത്തിൽ 'അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. 'റഹ്മാനും റഹീമുമായവൻ.' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അവൻ പറഞ്ഞു: "എൻ്റെ അടിമ എന്നെ ആവർത്തിച്ച് പുകഴ്ത്തുകയും എന്നെ നല്ലതു പറയുകയും എൻ്റെ സൃഷ്ടികൾക്കെല്ലാം ഞാൻ വ്യാപകമായി ചെയ്ത അനുഗ്രഹങ്ങളെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു." 'പ്രതിഫലനാളിൻ്റെ ഉടമസ്ഥൻ' എന്ന് (അർത്ഥമുള്ള ആയത്ത്) അവൻ പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എൻ്റെ വിശാലമായ പ്രതാപത്തെ എടുത്തു പറഞ്ഞിരിക്കുന്നു. അവന്‍ "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു." എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്." ഈ ആയത്തിൽ (إياك نعبد) 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന വാക്ക് സൂറത്തുൽ ഫാതിഹഃയിലെ ഒന്നാം ഭാഗത്തിലേക്കാണ് ചേരുക. അല്ലാഹുവിനാണ് ആരാധനകൾക്ക് അർഹതയുള്ളത് എന്ന കാര്യമാണ് അതിലൂടെ അംഗീകരിക്കുന്നത്. അല്ലാഹുവിനെ ആരാധിക്കണമെന്ന അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകുന്ന ഈ വാചകത്തിലൂടെ അല്ലാഹുവിനെ കുറിച്ച് വിവരിക്കുന്ന സൂറത്തുൽ ഫാതിഹയിലെ ഒന്നാംഭാഗം അവസാനിക്കുന്നു. രണ്ടാമത്തെ പകുതി ആരംഭിക്കുന്നത് (إياك نستعين) 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' എന്ന വാചകത്തോടെയാണ്. അല്ലാഹുവിൽ നിന്നുള്ള സഹായവും, അവൻ്റെ സഹായവാഗ്ദാനവുമാണ് ഇതിലൂടെ അടിമ ചോദിക്കുന്നത്. ശേഷം {اهدنا الصراط المستقيم * صراط الذين أنعمت عليهم غير المغضوب عليهم ولا الضالين} "ഞങ്ങളെ നീ നേരായ മാർഗത്തിലേക്ക് നയിക്കേണമേ! നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ. കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല. വഴികേടിലായവരുടെ മാർഗത്തിലുമല്ല." എന്ന് പറഞ്ഞാൽ അല്ലാഹു പറയും: "എൻ്റെ അടിമയുടെ താഴ്മയും പ്രാർത്ഥനയുമാണിത്. എൻ്റെ അടിമക്ക് അവൻ ചോദിക്കുന്നതുണ്ട്. ഞാനിതാ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു."

فوائد الحديث

സൂറത്തുൽ ഫാതിഹഃയുടെ മഹത്വം നോക്കൂ! ഈ ഹദീഥിൽ ഫാതിഹഃയെ (നിസ്കാരം, പ്രാർത്ഥന എന്നീ അർത്ഥങ്ങൾ നൽകാവുന്ന) സ്വലാത്ത് എന്ന പേരിലാണ് അല്ലാഹു വിശേഷിപ്പിച്ചത്.

അല്ലാഹു തൻ്റെ ദാസന്മാരെ എപ്രകാരം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്ന് നോക്കൂ; അവർ അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും അവൻ്റെ മഹത്വം വാഴ്ത്തുകയും ചെയ്തപ്പോൾ അവൻ അതിൻ്റെ പേരിൽ അവരെ പ്രശംസിക്കുകയും, അവരുടെ തേട്ടങ്ങൾക്ക് ഉത്തരം നൽകാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നു.

സൂറത്തുൽ ഫാതിഹഃ എന്ന ഈ മഹത്തരമായ അദ്ധ്യായം: അല്ലാഹുവിനെ സ്തുതിക്കുക, പരലോകത്തെ സ്മരിക്കുക, അല്ലാഹുവിനോടുള്ള പ്രാർത്ഥന, ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കുക, നേരായ മാർഗത്തിലേക്ക് നയിക്കാൻ അല്ലാഹുവിനോട് തേടുക, വഴികേടിൻ്റെ മാർഗങ്ങളിൽ നിന്ന് താക്കീത് ചെയ്യുക എന്നിങ്ങനെയുള്ള മഹത്തരമായ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.

സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുമ്പോൾ ഈ ഹദീഥിൻ്റെ ആശയം ഉൾക്കൊള്ളുന്നത് ഒരാളുടെ നിസ്കാരത്തിലെ ഭയഭക്തി വർദ്ധിപ്പിക്കാൻ അവനെ സഹായിക്കുന്നതാണ്.

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ