നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക

നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ അങ്ങേക്ക് ഓതിക്കേൾപ്പിക്കുകയോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ഞാൻ സൂറത്തുന്നിസാഅ് ഓതി. അങ്ങനെ ഈ ആയത്ത് എത്തി: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "ഓരോ സമുദായത്തിൽ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരികയും, ഇക്കൂട്ടർക്ക് സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും സ്ഥിതി?" (നിസാഅ്: 41) അവിടുന്ന് പറഞ്ഞു: "ഇപ്പോൾ ഇത്ര മതി." അപ്പോൾ ഞാൻ അവിടുത്തെ നോക്കി; അതാ അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി (ﷺ) അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് ഖുർആനിൽ നിന്ന് അൽപ്പം ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിച്ച ഖുർആൻ ഞാൻ എങ്ങനെ അങ്ങേക്ക് ഓതിക്കേൾപ്പിക്കും?!" അപ്പോൾ നബി (ﷺ) പറഞ്ഞു: "എനിക്ക് മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഇഷ്ടമാണ്." അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഅ് ഓതിത്തുടങ്ങുകയും ഈ ആയത്തിൽ എത്തുകയും ചെയ്തു: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "താങ്കളുടെ ഉമ്മത്തിലേക്ക് അവരുടെ റബ്ബിന്റെ സന്ദേശം എത്തിച്ചുവെന്നതിന് താങ്കളെ സാക്ഷിയായി കൊണ്ടുവരുമ്പോൾ, താങ്കളുടെയും താങ്കളുടെ ഉമ്മത്തിൻ്റെയും അവസ്ഥ എന്തായിരിക്കും?" ഇവിടെ എത്തിയപ്പോൾ നബി (ﷺ) പറഞ്ഞു: "ഇപ്പോൾ പാരായണം നിറുത്തുക." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അപ്പോൾ ഞാൻ അവിടുത്തെ നോക്കി. അപ്പോൾ പ്രസ്തുത രംഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടും തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു."

فوائد الحديث

നവവി (رحمه الله) പറഞ്ഞു: ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുന്നതും അതിൽ മുഴുകുന്നതും ഖുർആൻ ശ്രവിച്ചു കൊണ്ട് കരയുന്നതും അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതും പുണ്യകരമാണ്. മറ്റൊരാളോട് ഖുർആൻ ഓതാൻ ആവശ്യപ്പെട്ടു കൊണ്ട് അത് കേൾക്കുന്നത് കൂടുതൽ നന്നായി കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും സ്വന്തമായി ഓതുന്നതിനേക്കാൾ ഉപകരിക്കും.

ഖുർആൻ ഓതുന്നതിന് പ്രതിഫലമുള്ളത് പോലെ അത് കേൾക്കുന്നതിനും പ്രതിഫലമുണ്ട്.

അബ്ദുല്ലാഹി ബ്നു മസ്ഊദിൻ്റെ

رضي الله عنه ശ്രേഷ്ഠത; കാരണം നബി (ﷺ) അദ്ദേഹത്തിൽ നിന്ന് ഖുർആൻ പാരായണം ചെയ്തു കേൾക്കുന്നത് ഇഷ്ടപ്പെട്ടു. ഖുർആൻ പഠിക്കാനും മനഃപാഠമാക്കാനും അതിൽ കൃത്യത വരുത്താനും ഇബ്നു മസ്ഊദ് (رضي الله عنه) താല്പര്യം കാണിച്ചിരുന്നു എന്നതിനും ഇത് തെളിവാണ്.

അല്ലാഹുവിൻ്റെ ആയത്തുകൾ കേൾക്കുമ്പോൾ, അവനെ ഭയന്നു കൊണ്ട് കരയുന്നത് ശ്രേഷ്ഠകരമായ പ്രവൃത്തിയാണ്; എന്നാൽ അടക്കവും ഒതുക്കവും നിലനിർത്തി കൊണ്ടും, അലമുറയിടാതെയും ആയിരിക്കണമെന്ന് മാത്രം.

التصنيفات

ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും