കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും.…

കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക

അബുൽ അബ്ബാസ്, അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരു ദിവസം ഞാൻ നബിയുടെ -ﷺ- പിന്നിലായി യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയുക! സമൂഹമൊന്നാകെ നിനക്ക് ഒരു ഉപകാരം ചെയ്തുതരാനായി ഒരുമിച്ചു ചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയ ഒരു ഉപകാരമല്ലാതെ നിനക്ക് ചെയ്തുതരാൻ അവർക്ക് സാധ്യമല്ല. ഇനി അവർ മുഴുവൻ നിനക്ക് ഒരു ഉപദ്രവമേൽപിക്കാനായി സംഘടിച്ചാലും അല്ലാഹു നിനക്ക് ഏൽക്കണമെന്ന് രേഖപ്പെടുത്തിയ ഒരു ഉപദ്രവമല്ലാതെ നിന്നെ ഏൽപിക്കാൻ അവർക്ക് സാധ്യമല്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ ഉണങ്ങിപ്പോയിരിക്കുന്നു." തിർമിദിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ നിന്റെ സാന്നിധ്യം അറിയിക്കുക; കഠിനതയിൽ അവൻ നിന്നെ ഓർക്കുന്നതാണ്. അറിയുക! നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതുമായിരുന്നില്ല. അറിയുക! വിജയം ക്ഷമയോടൊപ്പവും, എളുപ്പം ക്ലേശത്തോടൊപ്പവുമാണ്. പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്."

[صحيح] [رواه الترمذي وغيره]

الشرح

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ പിറകിലിരുന്ന് യാത്ര ചെയ്ത സന്ദർഭത്തെ കുറിച്ചാണ് ഈ ഹദീഥിൽ അദ്ദേഹം നമ്മെ അറിയിക്കുന്നത്. (ഈ യാത്രാവേളയിൽ) നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം! അല്ലാഹു അത് മുഖേന നിനക്ക് പ്രയോജനം ചെയ്യുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും. നന്മകളിലും സൽകർമ്മങ്ങളിലും അല്ലാഹു നിന്നെ കാണട്ടെ; തിന്മകളിലോ തെറ്റുകളിലോ അവൻ നിന്നെ കാണാതിരിക്കട്ടെ. ഇപ്രകാരം നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തുമുള്ള പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുമെന്നതാണ്. നീ എവിടെയായിരുന്നാലും നിൻ്റെ ആവശ്യങ്ങളിലെല്ലാം അവൻ നിനക്ക് സഹായമേകുന്നതാണ്. നിനക്ക് എന്തെങ്കിലുമൊരു കാര്യം ചോദിക്കേണ്ടി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ ചോദിക്കരുത്. കാരണം അവൻ മാത്രമാകുന്നു ചോദ്യങ്ങൾക്കും തേട്ടങ്ങൾക്കും ഉത്തരം നൽകുന്നവൻ. നിനക്ക് സഹായം ആവശ്യമായി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ സഹായം തേടുകയുമരുത്. ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു പ്രയോജനം ചെയ്യാൻ വേണ്ടി ഒത്തുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല എന്ന കാര്യം നിൻ്റെ മനസ്സിൽ ഉറച്ച വിശ്വാസമായുണ്ടാകട്ടെ! ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത യാതൊരു ഉപദ്രവവും നിന്നെ ഏൽപ്പിക്കാൻ അവർക്ക് സാധിക്കുകയില്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. കാരണം അല്ലാഹു അക്കാര്യം അവൻ്റെ മഹത്തരമായ ലക്ഷ്യത്തിനും സർവ്വജ്ഞാനത്തിനും യോജിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടാകുന്നതല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കിൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടും അവനെ സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും അവൻ്റെ മുൻപിൽ തന്നെയുണ്ടായിരിക്കും. സന്തോഷവേളകളിൽ ഒരാൾ അല്ലാഹുവിനെ അനുസരിച്ചാൽ പ്രയാസവേളകളിൽ അല്ലാഹു അവന് തുറവിയും എളുപ്പവും നൽകുന്നതാണ്. അല്ലാഹു ഓരോ അടിമക്കും നിശ്ചയിച്ചു നൽകിയതിൽ -അനുഗ്രഹത്തിലും പ്രയാസത്തിലും- അവൻ തൃപ്തിയടയട്ടെ. പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമയോടെ നിലകൊള്ളുകയും ചെയ്യട്ടെ. കാരണം ക്ഷമ തുറവിയുടെ താക്കോലാണ്. പ്രയാസങ്ങൾ അതികഠിനമായാൽ അല്ലാഹുവിൽ നിന്നുള്ള തുറവിയും എളുപ്പവും അതോടൊപ്പം വന്നെത്തുന്നതാണ്. ഞെരുക്കം വന്നെത്തിയാൽ അതിൻ്റെ തുടർച്ചയായി അല്ലാഹു എളുപ്പവും എത്തിക്കുന്നതാണ്.

فوائد الحديث

ചെറിയ കുട്ടികൾക്ക് ദീനുമായി ബന്ധപ്പെട്ട തൗഹീദിൻ്റെയും സ്വഭാവമര്യാദകളുടെയും പാഠങ്ങൾ പകർന്നു നൽകുന്നതിൻ്റെ പ്രാധാന്യം.

പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ ഇനവും തരവും അനുസരിച്ചായിരിക്കും നൽകപ്പെടുക.

അല്ലാഹുവിൽ അവലംബിക്കുവാനും, അവനിൽ മാത്രം ഭരമേൽപ്പിക്കാനുമുള്ള കൽപ്പന. അവൻ ഭരമേൽപിക്കുവാൻ എത്ര നല്ലവൻ!

അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അവനാണ് എല്ലാ കാര്യവും വിധിച്ചിട്ടുള്ളത് എന്നതിലുമുള്ള വിശ്വാസവും, അതിൽ തൃപ്തിതയടയേണ്ടതിൻ്റെ ആവശ്യകതയും.

ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകളെ കാറ്റിൽ പറത്തിയാൽ അല്ലാഹു അവനെ അവഗണിക്കുന്നതാണ്. അത്തരക്കാരെ അല്ലാഹു സംരക്ഷിക്കുകയില്ല.

മനുഷ്യന് ഇടുക്കം ബാധിച്ചാൽ അവൻ അതിനോടൊപ്പം എളുപ്പം പ്രതീക്ഷിക്കേണ്ടതുണ്ട് എന്ന മഹത്തരമായ സന്തോഷവാർത്ത.

* പ്രയാസങ്ങൾ ബാധിക്കുകയോ, പ്രിയപ്പെട്ട വല്ലതും നഷ്ടപ്പെടുകയോ ചെയ്തവർക്കുള്ള സാന്ത്വനമാണ് ഈ ഹദീഥ്. "നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതായിരുന്നില്ല. നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതുമായിരുന്നില്ല." എന്ന വാചകങ്ങൾക്ക് നൽകപ്പെട്ട വിശദീകരണം ഈ പാഠം ഉൾക്കൊള്ളുന്നുണ്ട്. ഇതിലെ ആദ്യ വാചകം പ്രയാസങ്ങൾ ബാധിച്ചവനുള്ള സാന്ത്വനവും, രണ്ടാമത്തെ വാചകം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസപ്പെടുത്തലുമാണ്.