ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന…

ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ

അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ പക്കൽ നിന്ന് കടം വാങ്ങിയ ഒരാളെ അദ്ദേഹം അന്വേഷിക്കുകയായിരുന്നു. (അങ്ങനെ അയാളെ കണ്ടപ്പോൾ) ആ മനുഷ്യൻ മാറിക്കളഞ്ഞു. പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പ്രയാസം ബാധിച്ച അവസ്ഥയിലാണ്." അബൂ ഖതാദഃ ചോദിച്ചു: "അല്ലാഹു തന്നെ സത്യം?" അദ്ദേഹം പറഞ്ഞു: "അല്ലാഹു തന്നെ സത്യം." അപ്പോൾ അബൂ ഖതാദഃ പറഞ്ഞു: എങ്കിൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അബൂഖതാദഃ -رَضِيَ اللَّهُ عَنْهُ- തന്നിൽ നിന്ന് കടംവാങ്ങിയ ശേഷം ഒളിച്ചു നടക്കുന്ന ഒരാളെ അന്വേഷിച്ചു കഴിയുകയായിരുന്നു. അയാളെ കണ്ടെത്തിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "ഞാൻ കടുത്ത പ്രയാസബാധിതനാണ്. താങ്കളുടെ കടം തന്നുവീട്ടാനുള്ള സമ്പത്ത് എൻ്റെ പക്കലില്ല." അവൻ്റെ കയ്യിൽ പണമില്ല എന്ന കാര്യം സത്യമാണോ എന്നറിയാൻ വേണ്ടി അദ്ദേഹത്തോട് സത്യം ചെയ്യാൻ അബൂ ഖതാദഃ ആവശ്യപ്പെട്ടു. താൻ പറയുന്നത് സത്യമാണെന്ന് അല്ലാഹുവിൻ്റെ പേരിൽ അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞ ഒരു ഹദീഥ് അബൂ ഖതാദഃ സ്മരിക്കുകയുണ്ടായി: "ആർക്കെങ്കിലും അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഭീതിയിൽ നിന്നും അല്ലാഹു തന്നെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ പ്രയാസത്തിലകപ്പെട്ട ഒരാൾക്ക് നൽകിയ കടത്തിൻ്റെ അവധി നീട്ടിനൽകിക്കൊണ്ടോ കടം ഭാഗികമായോ പൂർണ്ണമായോ എഴുതിത്തള്ളിക്കൊണ്ടോ അവൻ ആശ്വാസം നൽകട്ടെ" എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

فوائد الحديث

കടം കൊണ്ടും മറ്റും കടുത്ത പ്രയാസത്തിൽ അകപ്പെട്ടവർക്ക് അവധി നീട്ടി നൽകുന്നതും, അവൻ്റെ കടം പൂർണ്ണമായോ ഭാഗികമായോ എഴുതിത്തള്ളുന്നതും പുണ്യകരമായ പ്രവർത്തിയാണ്.

ആരെങ്കിലും ഇഹലോകജീവിതത്തിൽ ഒരു മുഅ്മിനിൻ്റെ പ്രയാസത്തിന് ആശ്വാസം പകർന്നാൽ അല്ലാഹു ഖിയാമത്ത് നാളിൽ അവൻ്റെ പ്രയാസത്തിന് ആശ്വാസം നൽകുന്നതാണ്. പ്രവർത്തനങ്ങളുടെ തരമനുസരിച്ചായിരിക്കും അതിനുള്ള പ്രതിഫലം നൽകപ്പെടുക.

ഇസ്‌ലാമിലെ പൊതുഅടിത്തറയാണ്: നിർബന്ധ കർമ്മങ്ങളാണ് (വാജിബുകൾ) ഐഛിക പ്രവർത്തനങ്ങളേക്കാൾ (സുന്നത്തുകൾ) ഉത്തമം എന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ വാജിബുകളേക്കാൾ സുന്നത്തുകൾക്ക് ശ്രേഷ്ഠത നൽകപ്പെട്ടേക്കാം. പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ കടം എഴുതിത്തള്ളുക എന്നത് സുന്നത്താണ്; അയാളുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളലും കാത്തുനിൽക്കലും കടം തിരിച്ചു നൽകാൻ കഴിയാതെ പ്രയാസത്തിലായ അയാളോട് അത് തിരിച്ചു ചോദിക്കാതിരിക്കലും നിർബന്ധമാണ്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ ഫർദ്വിനേക്കാൾ ശ്രേഷ്ഠയുള്ളത് സുന്നത്തിനാണ്.

കടം തിരിച്ചു നൽകാൻ സാധിക്കാത്ത പ്രയാസബാധിതരുടെ കാര്യമാണ് ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കയ്യിൽ പണമുണ്ടായിട്ടും തിരിച്ചു നൽകാതെ പിടിച്ചു വെക്കുന്നവരുടെ കാര്യം ഇതല്ല; അവരെ കുറിച്ചാണ് നബി -ﷺ- പറഞ്ഞത്: "ധനികൻ കടം തിരിച്ചു നൽകാതെ വൈകിപ്പിക്കുന്നത് അതിക്രമമാണ്."

التصنيفات

കടം