ആരെങ്കിലും നമ്മുടെ നിസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും…

ആരെങ്കിലും നമ്മുടെ നിസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, അവനാണ് മുസ്‌ലിം. അവന് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുണ്ട്. അതിനാൽ, അല്ലാഹു നൽകിയ സംരക്ഷണത്തിൽ (കരാറിൽ) നിങ്ങൾ അവനെ വഞ്ചിക്കരുത്

അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ നിസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, അവനാണ് മുസ്‌ലിം. അവന് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുണ്ട്. അതിനാൽ, അല്ലാഹു നൽകിയ സംരക്ഷണത്തിൽ (കരാറിൽ) നിങ്ങൾ അവനെ വഞ്ചിക്കരുത്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

ദീനിൻ്റെ പ്രത്യക്ഷമായ ചിഹ്നങ്ങളെ മുറുകെപ്പിടിക്കുന്നവർ—അതായത് നമ്മെപ്പോലെ നിസ്കരിക്കുകയും നമ്മുടെ ഖിബ്‌ലയായ കഅ്ബയെ അഭിമുഖീകരിക്കുകയും നാം അറുത്തത് അനുവദനീയമായി കണ്ട് ഭക്ഷിക്കുകയും ചെയ്യുന്നവർ—അവരാണ് മുസ്ലിംകൾ എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും അഭയവും കരാറുമുണ്ട്. അതിനാൽ, അവരുമായി ബന്ധപ്പെട്ട കാര്യത്തിൽ അല്ലാഹുവിന്റെ അഭയത്തെയും കരാറിനെയും നിങ്ങൾ ലംഘിക്കരുത്.

فوائد الحديث

ഇബ്നു റജബ് -رَحِمَهُ اللَّهُ- പറഞ്ഞു: കേവലം ശഹാദത്ത് കലിമ (വിശ്വാസ സാക്ഷ്യം) ഉച്ചരിച്ചതുകൊണ്ട് മാത്രം ഒരാളുടെ രക്തത്തിന് സംരക്ഷണം ലഭിക്കില്ലെന്നും, അതിന്റെ അവകാശങ്ങൾ കൂടി പാലിക്കേണ്ടതുണ്ടെന്നും ഈ ഹദീസ് തെളിയിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിസ്കാരമാണ്; അതുകൊണ്ടാണ് നിസ്കാരത്തെ പ്രത്യേകം എടുത്തു പറഞ്ഞത്. മറ്റൊരു ഹദീസിൽ നിസ്കാരത്തോടൊപ്പം സകാത്തും ചേർത്തു പറഞ്ഞിട്ടുണ്ട്.

ജനങ്ങളുടെ കാര്യങ്ങൾ അവരുടെ ബാഹ്യമായ അവസ്ഥ നോക്കിയാണ് തീരുമാനിക്കേണ്ടത്, ആന്തരികമായ കാര്യങ്ങൾ നോക്കിയല്ല. ദീനിന്റെ ചിഹ്നങ്ങൾ വെളിപ്പെടുത്തുന്നവരോട്, അതിന് വിരുദ്ധമാകുന്ന കാര്യം അവരിൽ പ്രകടമാകാത്തിടത്തോളം മുസ്‌ലിംകളുടെ നിയമങ്ങളാണ് ബാധകമാക്കുക.

ഇബ്നു റജബ് -رَحِمَهُ اللَّهُ- പറഞ്ഞു: "ഖിബ്‌ലയെ അഭിമുഖീകരിക്കുന്ന കാര്യം എടുത്തു പറഞ്ഞത്, മുസ്‌ലിംകൾക്ക് അവരുടെ വേദഗ്രന്ഥത്തിലൂടെ നിശ്ചയിക്കപ്പെട്ടതും നബിക്ക് (ﷺ) ഇറക്കപ്പെട്ടതുമായ അതേ നിസ്കാരം (കഅ്ബയിലേക്ക് തിരിഞ്ഞുള്ള നിസ്കാരം) തന്നെ നിർവഹിക്കേണ്ടതുണ്ട് എന്നത് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്. ജൂതന്മാരെപ്പോലെ ബൈത്തുൽ മുഖദ്ദിസിലേക്കോ, ക്രിസ്ത്യാനികളെപ്പോലെ കിഴക്കോട്ടേക്കോ ആണ് ഒരാൾ തിരിഞ്ഞു നിസ്കരിക്കുന്നതെങ്കിൽ—അവൻ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് സാക്ഷ്യം വഹിച്ചാൽ പോലും— മുസ്‌ലിമല്ല."

നിസ്കാരത്തിൽ ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഈ ഹദീഥിൽ നിന്ന് ബോധ്യപ്പെടുന്നതാണ്. കാരണം, നിസ്കാരം ശരിയാകാനുള്ള മറ്റ് നിബന്ധനകളായ ശുദ്ധിയോ മറ്റോ ഇവിടെ ഇതു പോലെ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ല.

ഇബ്നു റജബ് -رَحِمَهُ اللَّهُ- പറഞ്ഞു: മുസ്‌ലിംകൾ അറുത്തത് ഭക്ഷിക്കുന്ന കാര്യം പരാമർശിച്ചത്, ഇസ്‌ലാമിന്റെ പ്രത്യക്ഷമായ എല്ലാ നിയമങ്ങളും പാലിക്കേണ്ടതുണ്ട് എന്നതിലേക്കുള്ള സൂചനയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുസ്‌ലിംകൾ അറുത്തത് ഭക്ഷിക്കുക എന്നതും, അറവുമാടുകളുടെ വിഷയത്തിൽ അവരോട് യോജിക്കുക എന്നതും. ആരെങ്കിലും അതിൽ നിന്ന് വിട്ടുനിൽക്കുന്നെങ്കിൽ അവൻ മുസ്‌ലിമല്ല.

التصنيفات

ഇസ്ലാം, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും