അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന്…

അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന് സമാനമായതിൽ നിന്നാണ് എഴുന്നേറ്റു പോകുന്നത്. (പ്രസ്തുത സദസ്സ്) അവർക്ക് ഖേദമായിത്തീരുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന് സമാനമായതിൽ നിന്നാണ് എഴുന്നേറ്റു പോകുന്നത്. (പ്രസ്തുത സദസ്സ്) അവർക്ക് ഖേദമായിത്തീരുന്നതാണ്."

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒരുമിച്ചു കൂടുകയും ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവരുടെ സ്ഥിതി ചീഞ്ഞളിഞ്ഞ ഒരു കഴുതയുടെ ശവത്തിൻ്റെ അരികിൽ ഒത്തുകൂടിയ ശേഷം പിരിഞ്ഞുപോയ ഒരു കൂട്ടമാളുകളെ പോലെയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നതിൽ നിന്ന് അവർ പൂർണ്ണമായും അശ്രദ്ധരായിരുന്നു എന്നതാണ് അതിന് കാരണം. അന്ത്യനാളിൽ ഈ സദസ്സ് അവർക്ക് നിരാശയും കുറവും വേർപിരിയാത്ത നഷ്ടബോധവുമാണുണ്ടാക്കുക എന്നും നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് അശ്രദ്ധരാകുക എന്നത് സദസ്സു കൂടുമ്പോൾ മാത്രം തെറ്റാകുന്ന കാര്യമല്ല. മറിച്ച്, എല്ലാ സന്ദർഭങ്ങളിലേക്കും അത് ബാധകമാണ്. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ, ഒരാൾ ഒരു സ്ഥലത്ത് ഇരുന്ന ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് എഴുന്നേൽക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്.

അന്ത്യനാളിൽ അവരെ ബാധിക്കുന്ന നിരാശ എന്നത് കൊണ്ട് ഉദ്ദേശ്യം: അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് തങ്ങൾക്ക് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയില്ല എന്നതിനാൽ അവർക്ക് നഷ്ടമായ പ്രതിഫലവും പുണ്യവും കൊണ്ടായിരിക്കാം. അതല്ലെങ്കിൽ, അല്ലാഹുവിനെ ധിക്കരിക്കാൻ ആ സമയം ഉപയോഗിച്ചതിനുള്ള ശിക്ഷയും പാപവും കാരണത്താലുമായിരിക്കാം.

ഹദീഥിൽ നബി -ﷺ- താക്കീത് നൽകിയിരിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടു പോവുകയും, ശേഷം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാവുകയും ചെയ്യുന്നതിനെ കുറിച്ചാണ്. എങ്കിൽ പരദൂഷണവും ഏഷണിയും മറ്റുമെല്ലാം നിറഞ്ഞ ഹറാമായ സദസ്സുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത