നബി (ﷺ) "സമിഅല്ലാഹു ലിമൻ ഹമിദഹു" എന്ന് പറഞ്ഞതിന് ശേഷം, അവിടുന്ന് സുജൂദിൽ വീഴുന്നത് വരെ ഞങ്ങളിൽ ആരും തങ്ങളുടെ…

നബി (ﷺ) "സമിഅല്ലാഹു ലിമൻ ഹമിദഹു" എന്ന് പറഞ്ഞതിന് ശേഷം, അവിടുന്ന് സുജൂദിൽ വീഴുന്നത് വരെ ഞങ്ങളിൽ ആരും തങ്ങളുടെ മുതുകുകൾ വളക്കുമായിരുന്നില്ല. അതിന് ശേഷം മാത്രമായിരുന്നു ഞങ്ങൾ അവിടുത്തെ പിന്നിലായി സുജൂദിലേക്ക് പോയിരുന്നത്

അബ്ദുല്ലാഹ് ഇബ്നു യസീദ് അൽ-ഖത്മി നിവേദനം: ബറാഅ് ഇബ്നു ആസിബ് എന്നോട് ഒരു ഹദീസ് പറഞ്ഞു; അദ്ദേഹം കളവ് പറയുന്ന ഒരാളേയല്ല. നബി (ﷺ) "സമിഅല്ലാഹു ലിമൻ ഹമിദഹു" എന്ന് പറഞ്ഞതിന് ശേഷം, അവിടുന്ന് സുജൂദിൽ വീഴുന്നത് വരെ ഞങ്ങളിൽ ആരും തങ്ങളുടെ മുതുകുകൾ വളക്കുമായിരുന്നില്ല. അതിന് ശേഷം മാത്രമായിരുന്നു ഞങ്ങൾ അവിടുത്തെ പിന്നിലായി സുജൂദിലേക്ക് പോയിരുന്നത്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സത്യസന്ധനായ ബറാഅ് ഇബ്നു ആസിബ് (رضي الله عنه) പറയുന്നു: നബി (ﷺ) റുകൂഇൽ നിന്ന് തല ഉയർത്തുകയും "സമി അല്ലാഹു ലിമൻ ഹമിദഹു" എന്ന് പറയുകയും ചെയ്താൽ അവിടുത്തെ പിന്നിലുണ്ടായിരുന്നവരിൽ ഒരാളും സുജൂദിലേക്ക് പോകാൻ വേണ്ടി മുതുകുകൾ വളക്കുമായിരുന്നില്ല. നബി (ﷺ) തൻ്റെ നെറ്റിത്തടം നിലത്ത് വെച്ച് സുജൂദ് ചെയ്യുന്നത് വരെ അവരെല്ലാം നിന്ന നിലയിൽ തന്നെ തുടരും; അതിനുശേഷമായിരുന്നു അവരെല്ലാം സുജൂദിലേക്ക് പോയിരുന്നത്.

فوائد الحديث

നിസ്കാരത്തിൽ സ്വഹാബികൾ നബിയെ (ﷺ) പിന്തുടർന്നിരുന്ന രീതി; അവിടുന്ന് സുജൂദ് ചെയ്യുന്നത് വരെ അവർ നിൽക്കുന്ന അവസ്ഥയിൽ നിന്ന് സുജൂദിലേക്ക് നീങ്ങുകയില്ലായിരുന്നു.

ഇബ്നു ദഖീഖ് അൽ ഈദ് പറഞ്ഞു: "നിസ്കാരത്തിൽ നബി (ﷺ) പുലർത്തിയിരുന്ന അടക്കം (ത്വുമഅ്നീനഃ) ദൈർഘ്യമുള്ളതായിരുന്നു എന്നതിന് ഈ ഹദീഥ് തെളിവാണ്."

ഇമാമിനെ പിന്തുടരുന്നതിൽ മഅ്മൂമിന് നാല് അവസ്ഥകളുണ്ട്:

1- മുൻകടക്കൽ (മുസാബഖത്ത്): ഇമാമിന് മുമ്പ് ഒരു കാര്യം ചെയ്യുക. ഉദാഹരണത്തിന്: ഇമാം റുകൂഇലെത്തുന്നതിന് മുമ്പ് മഅ്മൂം റുകൂഅ് ചെയ്യുക, അല്ലെങ്കിൽ ഇമാം സുജൂദ് ചെയ്യുന്നതിന് മുമ്പ് സുജൂദ് ചെയ്യുക. ഇത് ഹറാമാണ്. ഒരാൾ ഇക്കാര്യം വിലക്കപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് മനഃപൂർവ്വം മുൻകടന്നാൽ, -അത് ഒരു റുക്ൻ ഇമാമിന് മുൻപ് ചെയ്യുകയോ, ഒരു റുക്‌നിലേക്ക് ഇമാമിന് മുൻപ് പ്രവേശിക്കുകയോ ആണെങ്കിൽ- അവൻ്റെ നിസ്കാരം അസാധുവാകും. തക്ബീറത്തുൽ ഇഹ്റാമിലാണ് ഒരാൾ ഇമാമിനേക്കാൾ മുൻകടക്കുന്നത് എങ്കിൽ അവൻ്റെ നിസ്കാരം അവൻ ആരംഭിച്ചിട്ടേയില്ല എന്നത് പോലെയാണ്; അവൻ തൻ്റെ നിസ്കാരം ആദ്യം മുതൽ വീണ്ടും തുടങ്ങണം.

2- യോജിക്കൽ (മുവാഫഖത്ത്): ഇമാമിൻ്റെ പ്രവർത്തനങ്ങളോട് യോജിച്ച് കൊണ്ട് ഒപ്പം തന്നെ ചെയ്യുക. ഇമാം റുകൂഅ് ചെയ്യുമ്പോൾ തന്നെ റുകൂഅ് ചെയ്യുക, സുജൂദ് ചെയ്യുമ്പോൾ സുജൂദ് ചെയ്യുക എന്നിങ്ങനെ. ഇത് ഏറ്റവും കുറഞ്ഞത് കറാഹത്ത് (വെറുക്കപ്പെട്ടത്) ആണ്, എന്നാൽ തെളിവുകളിൽ നിന്ന് പ്രത്യക്ഷമായി മനസ്സിലാകുന്നത് ഇതും ഹറാം തന്നെയാണ് എന്നാണ്. തക്ബീറത്തുൽ ഇഹ്റാമിൽ ഇമാമിനോട് ഒപ്പമായി വരുന്ന വിധത്തിൽ യോജിച്ചാൽ അവൻ്റെ നിസ്കാരം തന്നെ അസാധുവാകും; അവൻ നിസ്കാരം മടക്കി നിർവ്വഹിക്കണം.

3- പിന്തുടരൽ (മുതാബഅത്ത്): ഇമാമിന് ശേഷം, ഏറെ താമസം വരാത്ത വിധത്തിൽ നിസ്കാരത്തിലെ പ്രവൃത്തികൾ ചെയ്യുക. ഇതാണ് തെളിവുകളോട് യോജിക്കുന്നതും നബി (ﷺ) നിർദ്ദേശിച്ച സുന്നത്തിന് യോജിച്ചതുമായ രീതി.

4- വൈകൽ (തഖല്ലുഫ്): ഇമാമിനെ പിന്തുടർന്നു എന്ന് പറയാൻ സാധിക്കാത്ത വിധത്തിൽ ഇമാമിൻ്റെ പ്രവർത്തനങ്ങൾ ഏറെ വൈകി മാത്രം പിൻപറ്റുക. ഉദാഹരണത്തിന്: ഇമാം റുകൂഅ് ചെയ്യുക, എന്നാൽ ഇമാം റുകൂഇൽ നിന്ന് തല ഉയർത്താറാകുമ്പോൾ മാത്രം മഅ്മൂം റുകൂഇലേക്ക് പോകുക. ഇത് അനുവദനീയമല്ലാത്ത ഹറാമായ രീതിയാണ്. രോഗമോ, വാർദ്ധക്യമോ പോലുള്ള ന്യായമായ കാരണം ഉണ്ടെങ്കിൽ ഈ പറഞ്ഞതിൽ അയാൾക്ക് ഇളവുണ്ട്.

التصنيفات

ഇമാമിൻ്റെയും മഅ്മൂമിൻ്റെയും വിധികൾ