യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല

യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല

ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്‌ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി (ﷺ) ഒരു യാത്രയിലായിരിക്കുമ്പോൾ, ജനങ്ങൾ ഒരിടത്ത് കൂട്ടംകൂടി നിൽക്കുന്നതും, സൂര്യന്റെ ചൂട് കാരണം ക്ഷീണവും ദാഹവും ബാധിച്ച ഒരാൾക്ക് അവർ തണലൊരുക്കി കൊടുക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?" അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല. നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."

فوائد الحديث

ഇസ്‌ലാമിക ശരീഅത്തിലെ വിധിവിലക്കുകളുടെ ലാളിത്യം.

യാത്രയിൽ നോമ്പെടുക്കുന്നത് അനുവദനീയമാണ്. അതുപോലെ നോമ്പ് മുറിച്ചുകൊണ്ട് ഇളവ് സ്വീകരിക്കുന്നതും അനുവദനീയമാണ്.

യാത്രയിൽ നോമ്പെടുക്കുന്നത് പ്രയാസം സൃഷ്ടിക്കുകയും കഠിനമായ ക്ഷീണമുണ്ടാക്കുകയും ചെയ്താൽ അപ്രകാരം നോമ്പെടുക്കുന്നത് കറാഹത്താണ് (ഒഴിവാക്കുന്നതാണ് നല്ലത്). എന്നാൽ നോമ്പ് കാരണം ഒരാൾ മരണപ്പെടുമെന്നോ മറ്റോ ഭയക്കുന്നെങ്കിൽ നോമ്പെടുക്കുന്നത് നിഷിദ്ധമായ ഹറാമുകളിൽ ഉൾപ്പെടുന്നതാണ്.

ഇമാം നവവി പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ പെട്ടതല്ല" എന്ന് പറഞ്ഞത് നോമ്പ് പ്രയാസകരമാവുകയും അത് കൊണ്ട് ഉപദ്രവം ബാധിക്കുമെന്ന് ഭയക്കുകയും ചെയ്താലാണ്. ഹദീഥിൻ്റെ സന്ദർഭവും സാഹചര്യം ഈ വ്യാഖ്യാനത്തിലേക്ക് സൂചന നൽകുന്നുണ്ട്.

നബി (ﷺ) തൻ്റെ അനുചരന്മാരെ ശ്രദ്ധിക്കുകയും അവരുടെ അവസ്ഥകൾ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു.

التصنيفات

ഒഴിവുകഴിവുള്ളവരുടെ നോമ്പ്