പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം…

പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾ പരസ്പരമുള്ള ബന്ധങ്ങളിൽ നിർബന്ധമായും നിലനിർത്തിയിരിക്കേണ്ട കാരുണ്യവും പരസ്പര സഹായവും സഹകരണവും അപരന് വേണ്ടി നന്മ ആഗ്രഹിക്കലും എപ്രകാരമായിരിക്കണമെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അവരിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രയാസം മറ്റുള്ളവർക്ക് കൂടി എപ്രകാരം ബാധിക്കുമെന്നും അവിടുന്ന് ഒരു ഉപമയിലൂടെ പഠിപ്പിക്കുന്നു. ഒരു ഏകശരീരം പോലെയാണ് അവരുടെ അവസ്ഥ; ശരീരത്തിൽ ഏതെങ്കിലുമൊരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കം നഷ്ടപ്പെടുത്തിയും പനിയിലൂടെയും അതിൽ പങ്കുചേരുന്നത് കാണാം.

فوائد الحديث

മുസ്‌ലിംകളോടുള്ള ബാധ്യതകൾ വളരെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. അവർ പരസ്പരം സഹകരിക്കുകയും, അങ്ങോട്ടുമിങ്ങോട്ടും സ്നേഹം പ്രകടിപ്പിക്കുകയും വേണ്ടതുണ്ട്.

ഇസ്‌ലാമിക വിശ്വാസത്തിൽ ഒരുമിച്ചവർ തമ്മിൽ പരസ്പരം സ്നേഹവും സഹകരണവും നിലനിർത്തൽ അനിവാര്യമാണ്.

التصنيفات

ഇസ്ലാം