നബി -ﷺ- നമസ്കാരത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം ദിക്ർ ചൊല്ലുമായിരുന്നു

നബി -ﷺ- നമസ്കാരത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം ദിക്ർ ചൊല്ലുമായിരുന്നു

അബു സ്സുബൈർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇബ്‌നു സുബൈർ നമസ്കാരത്തിൻ്റെ അവസാനത്തിൽ, സലാം വീട്ടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: «لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، لَا إِلَهَ إِلَّا اللهُ، ‌وَلَا ‌نَعْبُدُ ‌إِلَّا إِيَّاهُ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ، لَا إِلَهَ إِلَّا اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ» "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് അതിന് അർഹതയുള്ളവൻ. അവന് യാതൊരു പങ്കുകാരനുമില്ല. സർവ്വ അധികാരവും സർവ്വ സ്തുതിയും അവന് മാത്രമാകുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. സർവ്വ അനുഗ്രഹങ്ങളും എല്ലാ മനോഹരമായ പ്രകീർത്തനങ്ങളും അവനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം മുഴുവൻ അവന് മാത്രം നിഷ്കളങ്കമാക്കുന്നവരായി (നാം ജീവിക്കുന്നു); അല്ലാഹുവിനെ നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും." അദ്ദേഹം (ഇബ്‌നു സുബൈർ) പറയുമായിരുന്നു: "നബി -ﷺ- നമസ്കാരത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം ദിക്ർ ചൊല്ലുമായിരുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, സലാം വീട്ടുകയും ചെയ്തതിന് ശേഷം മഹത്തരമായ ഹദീഥിൽ പറയപ്പെട്ട ഈ ദിക്ർ ചൊല്ലുമായിരുന്നു. അതിൻ്റെ ആശയം ഇപ്രകാരമാണ്: "لا إله إلا الله" : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. "وحده لا شريك له" ആരാധനക്കുള്ള അർഹതയിലോ, സൃഷ്ടികർതൃത്വത്തിലോ, നാമഗുണ വിശേഷണങ്ങളിലോ അല്ലാഹുവിന് യാതൊരു പങ്കാളിയുമില്ല. "له الملك" അല്ലാഹുവിനാകുന്നു സമ്പൂർണ്ണവും അതിവിശാലവുമായ അധികാരമുള്ളത്. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു. "وله الحمد" അവനാകുന്നു സമ്പൂർണ്ണതയുടെ വിശേഷണങ്ങളുള്ളവൻ. സ്നേഹത്തോടെയും ആദരവോടെയും, എല്ലാ സ്ഥിതിസന്ദർഭങ്ങളിലും പരിപൂർണ്ണതയാൽ സ്തുതിക്കപ്പെടുന്നവൻ. സന്തോഷത്തിലും സന്താപത്തിലും അവനത്രെ സർവ്വ സ്തുതികളും. "وهو على كل شيء قدير" അല്ലാഹുവിൻ്റെ ശക്തി സമ്പൂർണ്ണവും എല്ലാ നിലക്കും അവസാനമില്ലാത്തതുമാണ്. യാതൊന്നും അവന് അസാധ്യമായില്ല. ഒരു കാര്യവും അവന് തടസ്സമുണ്ടാക്കുകയുമില്ല. "لا حول ولا قوة إلا بالله" അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറാനോ, തിന്മകളിൽ നിന്ന് നന്മകളിലേക്ക് പരിവർത്തിക്കാനോ സാധ്യമല്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല. അവനാകുന്നു യഥാർത്ഥ സഹായി. അവനിലാകുന്നു സർവ്വതും ഭരമേൽപ്പിച്ചിരിക്കുന്നത്. "لا إله إلا الله ولا نعبد إلا إياه" അല്ലാഹുവിനാണ് സർവ്വ ആരാധനകൾക്കും അർഹതയുള്ളത് എന്നും, അവനിൽ പങ്കുചേർത്തു കൂടാ എന്നതും, അവനല്ലാതെ മറ്റൊരാൾക്കും ഇബാദത്തുകൾ നൽകിക്കൂടാ എന്നതും ഇവിടെ ഒന്നു കൂടി ഊന്നിപ്പറയുന്നു. "له النعمة وله الفضل" അവനാകുന്നു എല്ലാ അനുഗ്രഹങ്ങളെയും സൃഷ്ടിച്ചവനും അവയെ ഉടമപ്പെടുത്തുന്നവനും. അവനുദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് അവ അവൻ ഔദാര്യമായി നൽകുന്നു. "وله الثناء الحسن" അല്ലാഹുവിനാകുന്നു എല്ലാ സന്ദർഭത്തിലും മനോഹരമായ പ്രകീർത്തനങ്ങളും പുകഴ്ത്തലുകളുമുള്ളത്; അവൻ്റെ അസ്തിത്വവും വിശേഷണങ്ങളും പ്രവർത്തികളും അനുഗ്രഹങ്ങളുമെല്ലാം അവനെ പുകഴ്ത്താനുള്ള കാരണങ്ങളാണ്. "لا إله إلا الله مخلصين له الدين" അല്ലാഹുവിനെ ഏകനാക്കുന്നവരായി ഞങ്ങൾ നിലകൊള്ളുന്നു. ആരാധനകളിൽ ലോകമാന്യമോ മറ്റുള്ളവരുടെ പ്രശംസകളോ പ്രതീക്ഷിക്കാതെ അവനെ ഞങ്ങൾ അനുസരിക്കുന്നു. "ولو كره الكافرون" അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലും അവനെ ഏകനാക്കുക എന്നതിലും ഞങ്ങൾ സ്ഥൈര്യത്തോടെ നിലകൊള്ളും; അത് അവനെ നിഷേധിച്ചവർക്ക് അനിഷ്ടകരമായിരുന്നാലും.

فوائد الحديث

എല്ലാ നിർബന്ധനിസ്കാരങ്ങൾക്ക് ശേഷവും ഈ ദിക്ർ സ്ഥിരമായി ചൊല്ലുന്നത് സുന്നത്താണ്.

ഒരു മുസ്‌ലിം തൻ്റെ ദീനിൽ അഭിമാനിക്കുന്നവനും അതിൻ്റെ അടയാളങ്ങൾ പ്രകടിപ്പിക്കുന്നവനുമാണ്. അതിൽ നിഷേധികൾക്ക് അനിഷ്ടമുണ്ടാകുന്നത് അവൻ കാര്യമാക്കുന്നില്ല.

"നിസ്കാരാന്ത്യത്തിൽ" എന്നർത്ഥമുള്ള "دبر الصلاة" എന്ന പദം ഹദീഥുകളിൽ വന്നാൽ ശേഷം പറയുന്നത് ദിക്റുകളാണെങ്കിൽ അവ നിസ്കാരശേഷവും, പ്രാർത്ഥനകളാണെങ്കിൽ അവ സലാം വീട്ടുന്നതിന് മുൻപുമായിരിക്കും എന്നതാണ് പൊതുനിയമം.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ