രാത്രിയും പകലും എത്തിയിടത്തെല്ലാം ഇക്കാര്യം എത്തുക തന്നെ ചെയ്യും. പട്ടണത്തിലും ഗ്രാമത്തിലുമുള്ള…

രാത്രിയും പകലും എത്തിയിടത്തെല്ലാം ഇക്കാര്യം എത്തുക തന്നെ ചെയ്യും. പട്ടണത്തിലും ഗ്രാമത്തിലുമുള്ള ഭവനങ്ങളിലെല്ലാം ഈ ദീൻ പ്രവേശിപ്പിക്കാതെ അല്ലാഹു വിടുകയുമില്ല

തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "രാത്രിയും പകലും എത്തിയിടത്തെല്ലാം ഇക്കാര്യം എത്തുക തന്നെ ചെയ്യും. പട്ടണത്തിലും ഗ്രാമത്തിലുമുള്ള ഭവനങ്ങളിലെല്ലാം ഈ ദീൻ പ്രവേശിപ്പിക്കാതെ അല്ലാഹു വിടുകയുമില്ല. പ്രതാപിയുടെ പ്രതാപത്തോടെയും, നിന്ദ്യരുടെ നിന്ദ്യതയോടെയും. ഇസ്‌ലാമിലൂടെ അല്ലാഹു നൽകുന്ന പ്രതാപവും, നിഷേധത്തിന് അല്ലാഹു നൽകുന്ന നിന്ദ്യതയുമായിരിക്കും അത്. തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: "എൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഇക്കാര്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർക്ക് നന്മയും പദവിയും പ്രതാപവും നേടാൻ കഴിഞ്ഞു. അവരിൽ നിഷേധത്തിൽ തുടർന്നവർക്ക് നിന്ദ്യതയും പതിത്വവും ജിസ്‌യ കൊടുക്കാനുള്ള ബാധ്യതയുമാണ് ലഭിച്ചത്."

[صحيح] [رواه أحمد]

الشرح

ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഈ ദീൻ വ്യാപിക്കുമെന്നും, രാത്രിയും പകലും ചെന്നെത്തിയ ഏതെല്ലാമിടങ്ങളുണ്ടോ, അവിടെയെല്ലാം ഇസ്‌ലാമിൻ്റെ സന്ദേശം എത്താതിരിക്കില്ലെന്നും നബി -ﷺ- അറിയിക്കുന്നു. പട്ടണങ്ങളിലും അങ്ങാടികളിലുമുള്ള ഭവനങ്ങളാകട്ടെ, ഗ്രാമങ്ങളിലും വിജനപ്രദേശങ്ങളിലുമുള്ള വീടുകളാകട്ടെ; അവിടെയെല്ലാം ഈ ദീൻ അല്ലാഹു പ്രവേശിപ്പിക്കാതെ വിടുകയില്ല. ആരെങ്കിലും ഈ ദീൻ സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ അവന് ഇസ്‌ലാമിൻ്റെ പ്രതാപം കാരണത്താൽ പ്രതാപം നേടാൻ കഴിയും. ആരെങ്കിലും ഇതിനെ തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്താൽ അവൻ നിന്ദ്യനും അപമാനിതനുമാകും. ശേഷം സ്വഹാബിയായ തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ ഈ വാക്ക് താൻ തൻ്റെ കുടുംബക്കാരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുന്നു. അവരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർക്ക് നന്മകളും ശ്രേഷ്ഠതകളും പ്രതാപവും നേടിയെടുക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് നിഷേധം സ്വീകരിച്ചവർക്ക് നിന്ദ്യതയും അപമാനവും വന്നെത്തി. അതോടൊപ്പം മുസ്‌ലിംകൾക്ക് നിശ്ചിത തുകയായി ജിസ്‌യ നൽകുക എന്ന ബാധ്യതയും അവരുടെ മേൽ വന്നുചേർന്നു.

فوائد الحديث

മുസ്‌ലിംകളുടെ ദീൻ -ഇസ്‌ലാം- ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പ്രചരിക്കുന്നതാണെന്ന സന്തോഷവാർത്ത.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമായിരിക്കും എല്ലാ പ്രതാപവും. നിഷേധത്തിനും അത് സ്വീകരിച്ചവർക്കുമായിരിക്കും സർവ്വ നിന്ദ്യതയും.

നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒരു തെളിവാണ് ഈ ഹദീഥ്; അവിടുന്ന് മുൻകൂട്ടി അറിയിച്ചതു പ്രകാരം തന്നെയാണ് പിന്നീട് സംഭവിച്ചത്.

التصنيفات

അന്ത്യനാളിൻ്റെ അടയാളങ്ങൾ