അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന്…

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.

ഉബാദതു ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ -അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ- അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും തൗഹീദിൻ്റെ വാചകം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉച്ചരിക്കുകയും, അതിൻ്റെ അർത്ഥം മനസ്സിലാക്കുകയും, അതിന് അർഹമായ പ്രവർത്തനം ചെയ്യുകയും, നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനും അടിമയുമാണെന്നത് സാക്ഷ്യം വഹിക്കുകയും, ഈസ -عَلَيْهِ السَّلَامُ- യുടെ അടിമത്വവും പ്രവാചകത്വവും അംഗീകരിക്കുകയും, അല്ലാഹു 'ഉണ്ടാകൂ' (കുൻ) എന്ന വചനം പറഞ്ഞതിലൂടെ മർയമിൽ നിന്ന് അദ്ദേഹം ഉണ്ടാവുകയാണ് ചെയ്തതെന്നും, ശത്രുക്കളായ യഹൂദർ അദ്ദേഹത്തിൻ്റെ മാതാവിനെതിരെ ആരോപിച്ചതിൽ നിന്ന് (ഈസ വ്യഭിചാര പുത്രനാണെന്ന് പറഞ്ഞതിൽ നിന്ന്) അവരെ പരിശുദ്ധപ്പെടുത്തുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് സ്വർഗമുണ്ടെന്നും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നരകമുണ്ടെന്നും സാക്ഷ്യം വഹിക്കുകയും, അതേ അവസ്ഥയിൽ മരണപ്പെടുകയും ചെയ്താൽ - ചെയ്ത പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് ഈ ഹദീഥിലൂടെ നബി -ﷺ- നമ്മെ അറിയിക്കുന്നു.

فوائد الحديث

* രണ്ട് സാക്ഷ്യ വചനങ്ങളാണ് (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്); ഇസ്ലാമിൻ്റെ അടിത്തറ.

* അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൻ്റെ ശ്രേഷ്ഠത. തിന്മകൾക്ക് അത് പ്രായശ്ചിത്തമായി തീരുന്നതാണ്.

* അല്ലാഹുവിൻ്റെ ഔദാര്യത്തിൻ്റെയും നന്മയുടെയും വിശാലത.

* അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഇസ്ലാമിലെ ഏകദൈവാരാധനയുടെ വിശ്വാസം സർവ്വ മതങ്ങളോടും എതിരാകുന്നു. യഹൂദരും നസ്വാറാക്കളും വിഗ്രഹാരാധകരും നിരീശ്വരവാദികളുമെല്ലാം ഇക്കാര്യത്തിൽ ഇസ്ലാമിനോട് എതിരാകുന്നു.

* രണ്ട് സാക്ഷ്യവചനങ്ങളുടെ അർത്ഥം മനസ്സിലാക്കുകയും, അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരിൽ നിന്നല്ലാതെ അവ സ്വീകരിക്കപ്പെടുന്നതല്ല.

* നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണെന്ന് ഒരുമിച്ചു പറഞ്ഞതിൽ രണ്ട് വിഭാഗത്തിന് മറുപടിയുണ്ട്. (അല്ലാഹുവിൻ്റെ സ്ഥാനത്തേക്ക് ഉയർത്തി കൊണ്ട്) അവിടുത്തെ കാര്യത്തിൽ അതിരുകവിഞ്ഞവർക്കും, (അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനല്ലെന്ന് നിഷേധിച്ചു കൊണ്ട്) അലസത പുലർത്തിയവർക്കും.

* നബിമാരുടെയും സ്വാലിഹീങ്ങളുടെയും കാര്യത്തിൽ അതിരുകവിയുന്നതും കുറവു വരുത്തുന്നതും ഉപേക്ഷിക്കൽ നിർബന്ധമാകുന്നു. അവരുടെ ശ്രേഷ്ഠത നിഷേധിക്കുകയോ, വിഡ്ഢികളും വഴിപിഴച്ചവരും ചെയ്യുന്നത് പോലെ, അവരെ ആരാധിച്ചു കൊണ്ട് അവരുടെ വിഷയത്തിൽ അതിരുകവിയുകയോ ചെയ്യരുത്.

* ഈസ നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും, അവൻ്റെ ദൂതനുമായിരുന്നുവെന്ന് ഈ ഹദീഥ് സ്ഥാപിക്കുന്നു. അദ്ദേഹം അല്ലാഹുവിൻ്റെ പുത്രനായിരുന്നു എന്ന് ജൽപ്പിച്ച നസ്വാറാക്കൾക്കുള്ള മറുപടി അതിലുണ്ട്.

* ഈസ -عَلَيْهِ السَّلَامُ- ഒരു പിതാവില്ലാതെ, (അദ്ദേഹത്തിൻ്റെ മാതാവായ) മർയമിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്. അല്ലാഹു 'കുൻ' (ഉണ്ടാകൂ) എന്ന വചനം പറഞ്ഞതോടു കൂടെ അദ്ദേഹം സൃഷ്ടിക്കപ്പെട്ടു. മർയം -عَلَيْهَا السَّلَامُ- യുടെ മേൽ വ്യഭിചാരം ആരോപിച്ച യഹൂദർക്കുള്ള മറുപടി അതിലുണ്ട്.

* അല്ലാഹുവിനെ മാത്രം ആരാധിച്ച, എന്നാൽ (ശിർകിൽ താഴെയുള്ള) തിന്മകൾ ചെയ്തവർ നരകത്തിൽ ശാശ്വതരാകില്ല.

* അല്ലാഹു സംസാരിക്കുന്നവനാണ്. അത് അവൻ്റെ വിശേഷണമായി ഈ ഹദീഥിൽ സ്ഥിരീകരിച്ചിരിക്കുന്നു.

* പുനരുത്ഥാനം സ്ഥിരപ്പെടുത്തുന്നു.

* സ്വർഗവും നരകവും ഉണ്ട് എന്ന് സ്ഥിരപ്പെടുത്തുന്നു.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, അന്ത്യ ദിനത്തിലുള്ള വിശ്വാസം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ