ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം…

ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യിൽ നിന്ന് ഒരു ഹദീഥ് കേട്ടാൽ അല്ലാഹു ഉദ്ദേശിച്ച രൂപത്തിലെല്ലാം അത് എനിക്ക് അവൻ പ്രയോജനകരമാക്കുമായിരുന്നു. നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ആരെങ്കിലും എന്നോട് ഹദീഥ് പറഞ്ഞാൽ ഞാൻ അവരോട് ശപഥം ചെയ്യാൻ പറയുമായിരുന്നു. അവർ ശപഥം ചെയ്താൽ അദ്ദേഹത്തെ ഞാൻ സത്യപ്പെടുത്തുമായിരുന്നു. അബൂബക്കർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു -അദ്ദേഹം സത്യമാണ് പറഞ്ഞത്-: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല." ശേഷം അദ്ദേഹം ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് അവർ" (ആലു ഇംറാൻ: 135)

[സ്വഹീഹ്] [رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمد]

الشرح

ഏതൊരാൾ ഒരു തിന്മ പ്രവർത്തിച്ചു പോവുകയും, ശേഷം നന്നായി വുദൂഅ് എടുക്കുകയും, പിന്നീട് സംഭവിച്ചു പോയ തിന്മയിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്താപം തേടുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ ഈ വചനം പാരായണം ചെയ്തു: "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവർ. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍." (ആലു ഇംറാൻ: 135)

فوائد الحديث

തിന്മകൾ ചെയ്തു പോയാൽ നിസ്കരിക്കുകയും ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യാനുള്ള പ്രോത്സാഹനവും പ്രേരണയും.

അല്ലാഹുവിൻ്റെ പാപമോചനത്തിൻ്റെ വിശാലതയും, അവൻ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന ഓർമ്മപ്പെടുത്തലും.

التصنيفات

പശ്ചാത്താപം