വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം…

വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജുമുഅഃയുടെ ഏറ്റവും മഹത്തായ ചിഹ്നങ്ങളിൽ പെട്ടതാണ് രണ്ട് ഖുതുബകൾ (പ്രസംഗങ്ങൾ). ജനങ്ങളെ ഉപദേശിക്കുകയും അവർക്ക് മാർഗനിർദേശം നൽകുകയുമാണ് ഖുതുബയുടെ ലക്ഷ്യങ്ങളിലൊന്ന്. ഖുതുബ കേൾക്കുന്നവരുടെ മേലുള്ള നിർബന്ധ ബാധ്യതകളിലൊന്നാണ് അത് നടന്നു കൊണ്ടിരിക്കുമ്പോൾ നിശബ്ദത പാലിക്കുക എന്നത്. എന്നാലേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. അതിനാൽ (ഖുതുബക്കിടയിൽ) സംസാരിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. തൻ്റെ കൂട്ടുകാരൻ സംസാരിക്കുന്നത് കണ്ടാൽ 'മിണ്ടാതിരിക്കൂ' എന്ന് അയാളോട് പറയുന്നത് പോലും നബി -ﷺ- വിലക്കിയത് അതിൻ്റെ ഉദാഹരണമാണ്. ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ സംസാരിച്ചാൽ അവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു. അതോടെ ജുമുഅഃയുടെ ശ്രേഷ്ഠത അവന് നഷ്ടമായി. കാരണം ഖുതുബ ശ്രദ്ധിക്കുന്നതിൽ നിന്ന് അവനും മറ്റുള്ളവർക്കും തടസ്സം സൃഷ്ടിക്കുന്ന കാര്യമാണ് അവൻ പ്രവർത്തിച്ചത്.

فوائد الحديث

വെള്ളിയാഴ്ച ദിവസം ഖുതുബ നടക്കുമ്പോൾ ഖതീബിൻ്റെ സംസാരം നിശബ്ദതയോടെ ശ്രദ്ധിച്ചു കേൾക്കൽ നിർബന്ധമാണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

* ഖുതുബ കേട്ടുകൊണ്ടിരിക്കെ സംസാരിക്കുന്നത് ഹറാമാകുന്നു. അപ്പോഴുള്ള സംസാരം ആ സന്ദർഭത്തിന് യോജിച്ചതല്ല. അത് തിന്മ തടയുന്നതിനോ, സലാം മടക്കുന്നതിനോ, തുമ്മിയ ആൾ (അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ മറുപടിയായി) 'യർഹമുകല്ലാഹ്' (അല്ലാഹു താങ്കളോട് കാരുണ്യം ചെയ്യട്ടെ) എന്ന് പറയുന്നതിനാണെങ്കിൽ പോലും. മറ്റുള്ളവരോട് സംഭാഷണം നടത്തുന്ന ഏതൊരു സംസാരവും പാടില്ല തന്നെ.

* ഇമാമിനോട് സംസാരിക്കുന്നതോ, ഇമാം ആരോടെങ്കിലും സംസാരിക്കുന്നതോ മേലെ പറഞ്ഞ ഹദീഥിൽ വിലക്കപ്പെട്ട സംസാരത്തിൽ ഉൾപ്പെടുകയില്ല.

* ഖത്വീബിൽ നിന്ന് അകലെയായതിനാൽ ഖുതുബ കേൾക്കുന്നില്ലെങ്കിൽ (ഖുതുബ നടക്കുമ്പോൾ നിശബ്ദരായിരിക്കണം) എന്ന നിയമം അത്തരക്കാർക്ക് ബാധകമല്ലെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അവർ മിണ്ടാതിരിക്കുകയല്ല; മറിച്ച് ഖുർആൻ പാരായണമോ ദിക്റുകളോ ചൊല്ലുകയാണ് വേണ്ടത്. എന്നാൽ ബധിരത കാരണത്താൽ ഖുതുബ കേൾക്കാൻ കഴിയാത്തവരാണെങ്കിൽ അവർ ഉറക്കെ ഖുർആൻ പാരായണം ചെയ്തു കൊണ്ട് അടുത്തുള്ളവരുടെ ശ്രദ്ധ ഇല്ലാതെയാക്കരുത്. അത്തരക്കാർക്ക് അവർ മാത്രം കേൾക്കുന്ന രൂപത്തിൽ അതാകാവുന്നതാണ്.

* ഖുതുബക്കിടയിൽ സംസാരിക്കുന്നവനുള്ള ശിക്ഷ ആ ജുമുഅഃയുടെ ശ്രേഷ്ഠത അവന് നഷ്ടപ്പെടുമെന്നതാണ്.

* രണ്ട് ഖുതുബകൾക്കിടയിൽ (ഖതീബ് പ്രസംഗിക്കാത്ത വേളയിൽ) സംസാരിക്കുന്നത് അനുവദനീയമാണ്.

* ഖുതുബക്കിടയിൽ ഇമാം നബി -ﷺ- യുടെ പേര് പറഞ്ഞാൽ സ്വരം താഴ്ത്തിക്കൊണ്ട് നബി -ﷺ- യുടെ മേൽ സ്വലാത്തും സലാമും ചൊല്ലാവുന്നതാണ്. (നബി -ﷺ- യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലണമെന്ന ഹദീഥുകൾ) അതിലൂടെ പ്രാവർത്തികമാക്കാൻ കഴിയും. ഇതു പോലെ പ്രാർത്ഥനക്ക് ആമീൻ പറയുക എന്നതും അനുവദനീയമാണ്.

التصنيفات

ജുമുഅഃ നമസ്കാരം, ജുമുഅഃ നമസ്കാരം