ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ പിതൃസഹോദരനായ (അബൂത്വാലിബിനോട്) പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം." അപ്പോൾ അദ്ദേഹം പറഞ്ഞു: "ഖുറൈശികൾ എന്നെ കുറ്റം പറയില്ലായിരുന്നെങ്കിൽ.., അവർ പറയും: വേദന കൊണ്ടായിരിക്കണം അദ്ദേഹം അപ്രകാരം ചെയ്തത്. അതല്ലായിരുന്നെങ്കിൽ നിനക്ക് കൺകുളിർമ്മ നൽകുന്നത് ഞാൻ ചെയ്തേനേ!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു." (ഖസ്വസ്: 56)

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ പിതൃസഹോദരനായ അബൂത്വാലിബിനോട് അദ്ദേഹത്തിൻ്റെ മരണാസന്ന വേളയിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ ആവശ്യപ്പെട്ടു. അന്ത്യനാളിൽ ഈ സാക്ഷ്യം പറഞ്ഞതിനാൽ അദ്ദേഹത്തിന് വേണ്ടി നബി -ﷺ- ശുപാർശ ചോദിക്കുന്നതാണ് എന്നും അവിടുന്ന് അറിയിച്ചു. എന്നാൽ 'മരണഭയവും അശക്തിയും കാരണമാണ് അബൂത്വാലിബ് ഇസ്‌ലാം സ്വീകരിച്ചത്' എന്ന് ഖുറൈശികൾ തന്നെ ആക്ഷേപിക്കുമെന്ന ഭയം കാരണം സാക്ഷ്യവചനം ഉച്ചരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 'അതല്ലായിരുന്നെങ്കിൽ ശഹാദത്ത് ഉച്ചരിച്ചു കൊണ്ട്, താങ്കളുടെ ആഗ്രഹം ഞാൻ പൂർത്തീകരിച്ചു തരികയും, മനസ്സിന് സന്തോഷം പകരുകയും ചെയ്യുമായിരുന്നു' എന്ന് അബൂ ത്വാലിബ് നബി -ﷺ- യോട് പറയുകയും ചെയ്തു. ഈ വിഷയത്തിലാണ് അല്ലാഹു ഖുർആനിൽ സൂറത്തുൽ ഖസ്വസ്വിലെ 56 ആം വചനം അവതരിപ്പിച്ചത്. ഇസ്‌ലാം സ്വീകരിക്കാനുള്ള ഉതവി (ഹിദായത്തിനുള്ള തൗഫീഖ്) ഒരാൾക്ക് നൽകാൻ നബി -ﷺ- ക്ക് സാധിക്കില്ലെന്നും, അല്ലാഹുവാണ് അവൻ ഉദ്ദേശിക്കുന്നവർക്ക് സന്മാർഗം നൽകുന്നതെന്നും പ്രസ്തുത വചനത്തിലൂടെ അല്ലാഹു അറിയിക്കുന്നു. നബി -ﷺ- മനുഷ്യർക്ക് സന്മാർഗം വിശദീകരിച്ചു നൽകുകയും, അവർക്ക് അതിലേക്ക് വഴികാണിക്കുകയും, നേരായ മാർഗത്തിലേക്ക് അവരെ ക്ഷണിക്കുകയും (ഹിദായതുൽ ബയാൻ) ചെയ്യുന്നവരാണ്; (എന്നാൽ അത് സ്വീകരിക്കാനുള്ള സൗഭാഗ്യം ഒരാൾക്ക് നൽകാൻ അവിടുത്തേക്ക് സാധിക്കുകയില്ല).

فوائد الحديث

ജനങ്ങളുടെ സംസാരം ഭയന്ന് സത്യം സ്വീകരിക്കാതെ തള്ളിക്കളഞ്ഞു കൂടാ.

ജനങ്ങൾക്ക് സന്മാർഗം വിശദീകരിച്ചു നൽകാനും അതിലേക്ക് വഴികാട്ടാനും മാത്രമേ നബി -ﷺ- ക്ക് സാധിക്കുകയുള്ളൂ; എന്നാൽ അത് സ്വീകരിക്കാനുള്ള സൗഭാഗ്യം അവർക്ക് നൽകാൻ അവിടുത്തേക്ക് കഴിയുകയില്ല.

രോഗിയായ അമുസ്‌ലിമിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി സന്ദർശിക്കുന്നത് പുണ്യകരമാണ്.

എല്ലാ സന്ദർഭങ്ങളിലും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിൽ നബി -ﷺ- പുലർത്തിയിരുന്ന താൽപ്പര്യവും പരിശ്രമവും.

التصنيفات

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം, ഇസ്ലാം, ഏകദൈവാരാധനയുടെ ശ്രേഷ്ഠത