ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി…

ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വഹാബികളിൽ ഒരാൾ വുദൂഅ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തോളം ഭാഗം നനയാതെ കിടക്കുന്നത് നബി -ﷺ- കണ്ടുവെന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് അയാൾ നനക്കാതെ വിട്ട ആ ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു: മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക. ഓരോ അവയവത്തിനും അർഹമായ അളവ് വെള്ളം ഉപയോഗിക്കുകയും ചെയ്യുക. അങ്ങനെ അദ്ദേഹം തിരിച്ചു പോയി വുദൂഅ് പൂർണ്ണമായി ചെയ്യുകയും, പിന്നീട് നിസ്കരിക്കുകയും ചെയ്തു.

فوائد الحديث

നന്മ കൽപ്പിക്കുക എന്നതും, അറിവില്ലാത്തവർക്കും അശ്രദ്ധയിൽ പെട്ടവർക്കും തെറ്റു തിരുത്തി നൽകുക എന്നതും ഉടനടി ചെയ്യുക എന്നത് നിർബന്ധമാണ്. പ്രത്യേകിച്ചും, അയാളുടെ പ്രവർത്തി കാരണത്താൽ അയാൾ ചെയ്യുന്ന ആരാധനാകർമ്മം അസാധുവാകുമെങ്കിൽ.

വുദൂഇൻ്റെ എല്ലാ അവയവങ്ങളിലും വെള്ളമെത്തിക്കുക എന്നത് നിർബന്ധമാണ്. ആരെങ്കിലും ഏതെങ്കിലുമൊരു അവയവത്തിലെ ഒരു ഭാഗം -അതെത്ര ചെറുതാണെങ്കിലും- വെള്ളം എത്തിക്കാതെ ഉപേക്ഷിച്ചാൽ അവൻ്റെ വുദൂഅ് ശരിയാവുകയില്ല. വുദൂഅ് ചെയ്തതിന് ശേഷം കുറേ സമയം പിന്നിട്ടു കഴിഞ്ഞുവെങ്കിൽ - നിർബന്ധമായും അവൻ വുദൂഅ് വീണ്ടും ചെയ്യണം.

വുദൂഅ് ഏറ്റവും നല്ല രൂപത്തിൽ നിർവ്വഹിക്കുക എന്നത് ഇസ്‌ലാമിക മര്യാദകളിൽ പെട്ടതാണ്. വുദൂഅ് പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും, ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപത്തിൽ അത് പൂർത്തീകരിച്ചു കൊണ്ടുമാണ് അക്കാര്യം ചെയ്യേണ്ടത്.

ഇരു കാൽപാദങ്ങളും വുദൂഇൻ്റെ അവയവങ്ങളിൽ പെട്ടതാണ്. അതിനാൽ അവ രണ്ടും വെള്ളം നനച്ചു കൊണ്ട് തടവിയാൽ മാത്രം മതിയാവുകയില്ല. മറിച്ച് കഴുകുക തന്നെ വേണം.

വുദൂഇൻ്റെ അവയവങ്ങൾ കഴുകുന്നതിൽ തുടർച്ച പാലിക്കണം. ഓരോ അവയവയവും അതിന് മുൻപുള്ളത് ഉണങ്ങുന്നതിന് മുൻപ് തന്നെ കഴുകിയിരിക്കണം.

അറിവില്ലാത്തതു കൊണ്ടോ മറന്നു പോയതു കൊണ്ടോ ഒരു നിർബന്ധബാധ്യത ഒഴിവാകുകയില്ല. മറിച്ച്, അതിൻ്റെ പാപഭാരം മാത്രമേ ഒഴിവാകുകയുള്ളൂ. അറിവില്ലായ്മ കാരണം വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കാൻ സാധിക്കാത്ത ആ മനുഷ്യനോട് അവൻ്റെ നിർബന്ധബാധ്യത അറിവില്ലാത്തതു കൊണ്ട് ഒഴിഞ്ഞിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞില്ല. മറിച്ച് വുദൂഅ് നന്നാക്കണമെന്നും -മറ്റു ചില നിവേദനങ്ങളിൽ വന്നതു പോലെ- അത് പൂർണ്ണമായും മടക്കണമെന്നുമാണ് നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്.

التصنيفات

വുദൂവിൻ്റെ സ്തംഭങ്ങൾ