നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത…

നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്. അവൻ പറയും: "എന്നോട് പ്രാർത്ഥിക്കുന്നവൻ ആരുണ്ട്; അവന് ഞാൻ ഉത്തരം നൽകാം? എന്നോട് ചോദിക്കുന്നവൻ ആരുണ്ട്; ഞാൻ അവൻ്റെ ആവശ്യം നൽകാം. എന്നോട് പാപമോചനം തേടുന്നവൻ ആരുണ്ട്; ഞാൻ അവന് പൊറുത്തു നൽകാം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹു എല്ലാ രാത്രികളിലും ഭൂമിയോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ബാക്കിയുള്ള സന്ദർഭത്തിലായിരിക്കും അതുണ്ടാവുക. തൻ്റെ ദാസന്മാരോട് തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് അവൻ പ്രേരിപ്പിക്കുന്നു; അവൻ അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. തന്നോട് ആവശ്യമുള്ളത് ചോദിക്കാനും അവൻ അവർക്ക് പ്രോത്സാഹനം നൽകുന്നു; തന്നോട് ചോദിക്കുന്നവർക്ക് അവൻ നൽകുന്നതാണ് എന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അവനോട് പാപമോചനം തേടാനും അല്ലാഹു അവരെ പ്രേരിപ്പിക്കുന്നു; അവൻ വിശ്വാസികളായ തൻ്റെ ദാസന്മാരുടെ പാപങ്ങൾ പൊറുത്തു നൽകുന്നവനാണ്.

فوائد الحديث

രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗത്ത് നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

* ഈ ഹദീഥ് കേൾക്കുന്ന ഓരോ മുസ്‌ലിമും പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങൾ ഉപയോഗപ്പെടുത്താൻ ശക്തമായി പരിശ്രമിക്കേണ്ടതുണ്ട്.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം