കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ…

കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇബ്‌നു ജുദ്ആൻ (എന്ന വ്യക്തി ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ്) ജാഹിലിയ്യഃ കാലഘട്ടത്തിൽ കുടുംബബന്ധം ചേർക്കുകയും ദരിദ്രന് ഭക്ഷണം നൽകുകയും ചെയ്തിരുന്നല്ലോ?! അതയാൾക്ക് പ്രയോജനകരമാവുമോ?" നബി -ﷺ- പറഞ്ഞു: "അതയാൾക്ക് ഉപകരിക്കുന്നതല്ല. കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ് ഖുറൈശികളിലെ തലവന്മാരിൽ പെട്ട ഒരാളായിരുന്നു അബ്ദുല്ലാഹി ബ്‌നു ജുദ്ആൻ. അയാളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. അദ്ദേഹം ചെയ്തിരുന്ന ചില നന്മകൾ ഉണ്ടായിരുന്നു; കുടുംബബന്ധം ചേർക്കലും അവരോട് നന്മ പ്രവർത്തിക്കലും ദരിദ്രർക്ക് ഭക്ഷണം നൽകലും മറ്റുമെല്ലാം അതിൽ പെട്ടതായിരുന്നു. ഇസ്‌ലാം പ്രോത്സാഹനം നൽകിയ നന്മകളിൽ പെട്ട ഇത്തരം കാര്യങ്ങൾ ചെയ്ത വ്യക്തിയാണെങ്കിലും പരലോകത്ത് അയാൾക്ക് അത് പ്രയോജനകരമാവില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം അയാൾ അല്ലാഹുവിനെ നിഷേധിച്ച വ്യക്തിയായിരുന്നു. ഒരു ദിവസം പോലും 'പരലോകദിനത്തിൽ എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു തരേണമേ' എന്ന് അല്ലാഹുവിനോട് അയാൾ പ്രാർത്ഥിക്കുകയുണ്ടായിട്ടില്ല.

فوائد الحديث

അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും വിശ്വസിക്കുന്നതിൻ്റെ പ്രാധാന്യം. സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ ഒന്നാണത്.

അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും നിഷേധിക്കുന്നതിൻ്റെ അപകടവും ഗൗരവവും. സൽകർമ്മങ്ങളെ മുഴുവൻ നശിപ്പിച്ചു കളയുന്ന തിന്മയാണത്.

ഇസ്‌ലാമിനെ നിഷേധിച്ചവർക്ക് അവരുടെ നന്മകൾ പരലോകത്ത് പ്രയോജനപ്പെടുന്നതല്ല. അവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തതിൻ്റെ ഫലമാണത്.

ഒരു മനുഷ്യൻ തൻ്റെ നിഷേധത്തിൻ്റെ കാലയളവിൽ ചെയ്യുന്ന നന്മകൾ അയാൾ മുസ്‌ലിമായാൽ നന്മയായി രേഖപ്പെടുത്തപ്പെടും. അതിനുള്ള പ്രതിഫലവും അയാൾക്ക് നൽകപ്പെടുകയും ചെയ്യും.

التصنيفات

ഇസ്ലാം, നിഷേധം