ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം…

ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ നബി -ﷺ- എൻ്റെയരികിൽ പ്രവേശിച്ചു. ഞാൻ എൻ്റെ ചെറിയ പത്തായം ഒരു വിരിപ്പ് കൊണ്ട് മറച്ചിരുന്നു; അതിന്മേലാകട്ടെ ചില ചിത്രങ്ങളുമുണ്ടായിരുന്നു. നബി -ﷺ- അത് കണ്ടപ്പോൾ അവിടുന്ന് അത് എടുത്തു നീക്കുകയും, അവിടുത്തെ മുഖം വിവർണ്ണമാവുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ആഇശാ! ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്." ആഇശാ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞങ്ങൾ ആ വിരിപ്പ് മുറിക്കുകയും, അതിൽ നിന്ന് ഒന്നോ രണ്ടോ തലയിണകൾ ഉണ്ടാക്കുകയും ചെയ്തു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവരുടെ വസ്തുക്കളും മറ്റും ഇട്ടുവെക്കാറുണ്ടായിരുന്ന ഒരു ചെറിയ പത്തായപ്പുരയുടെ മുകളിൽ ഒരു വിരിപ്പ് ഇട്ടിരിക്കുന്നത് കണ്ടു. അതിലാകട്ടെ, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- യുടെ മുഖം വിവർണ്ണമാവുകയും, അവിടുന്ന് ആ വിരിപ്പ് അവിടെ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. ശേഷം നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടികളോട് തങ്ങളുടെ ചിത്രപ്പണികളിലൂടെ സാദൃശ്യം വരുത്താൻ ശ്രമിക്കുന്നവർക്കായിരിക്കും." ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അങ്ങനെ ഞങ്ങൾ അത് ഒന്നോ രണ്ടോ തലയിണകളാക്കി മാറ്റി."

فوائد الحديث

തിന്മ കാണുന്ന സന്ദർഭത്തിൽ തന്നെ അതിനെ തിരുത്തണം, അത് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുത്. എന്നാൽ തിന്മയെ ഉടനടി എതിർക്കുന്നത് കൊണ്ട് ആ തിന്മയേക്കാൾ വലിയ കുഴപ്പം ഭയക്കുന്നെങ്കിൽ അത് പിന്നീടൊരു സമയത്തേക്ക് നീട്ടിവെക്കാവുന്നതാണ്.

തിന്മകളുടെ ഗൗരവമസരിച്ച് അന്ത്യനാളിൽ അവക്കുള്ള ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതാണ്.

ജീവനുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.

അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനോട് സാദൃശ്യം വരുത്താൻ ശ്രമിക്കുക എന്ന കാര്യം ചിത്രരചനയിലും രൂപനിർമ്മാണത്തിലും സംഭവിക്കുന്നുണ്ട് എന്നത് അവ നിരോധിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഈ സാദൃശ്യപ്പെടാനുള്ള ശ്രമം ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അത് നിഷിദ്ധം തന്നെയാണ്.

ഇസ്‌ലാമിക നിയമങ്ങൾ നിഷിദ്ധമായ ഒരു വസ്തുവിനെ നിരോധിക്കുന്നതിനൊപ്പം അതിൽ നിന്ന് അനുവദനീയമായ പ്രയോജനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു കൊണ്ട് സമ്പത്തിൻ്റെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നുണ്ട്.

ജീവനുള്ള വസ്തുക്കളുടെ രൂപ നിർമ്മിക്കുക എന്നത് -ഏതു വിധത്തിലാണെങ്കിലും- വിരോധിക്കപ്പെട്ടതാണ്. നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ ജനങ്ങൾ നിന്ദിക്കുന്ന രൂപത്തിലുള്ളതാണെങ്കിലും ശരി.

التصنيفات

രക്ഷാകർതൃത്വത്തിലുള്ള ഏകത്വം (തൗഹീദുൽ റുബൂബിയ്യഃ)