അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം…

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അക്കാര്യം അവർ പ്രവർത്തിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും എന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു. ഇസ്‌ലാമിന്റെ അവകാശം ഒഴിച്ചുള്ള കാര്യങ്ങളിലാണിത്. അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും."

[സ്വഹീഹ്] [അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു]

الشرح

ബഹുദൈവാരാധകർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നതും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള പ്രവാചകനാണ് എന്നതും സാക്ഷ്യം വഹിക്കുകയും, അതിൻ്റെ തേട്ടമനുസരിച്ച് ജീവിച്ചു കൊണ്ട് അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിലനിർത്തുകയും, അർഹതപ്പെട്ടവർക്ക് സകാത്ത് നൽകുകയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാൻ അല്ലാഹു തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ പറയപ്പെട്ട കാര്യങ്ങൾ അവർ പ്രാവർത്തികമാക്കിയാൽ അതോടെ ഇസ്‌ലാം അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം നൽകുന്നതാണ്. അതോടെ അവരെ വധിക്കുക എന്നത് നിഷിദ്ധമാകുന്നതാണ്; എന്നാൽ ഇസ്‌ലാമിക ശിക്ഷാനിയമ പ്രകാരം വധശിക്ഷക്ക് അർഹമായ എന്തെങ്കിലും കുറ്റകൃത്യങ്ങളോ അതിക്രമങ്ങളോ അവർ പ്രവർത്തിച്ചാൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ ഭാഗമായി പ്രസ്തുത ശിക്ഷാവിധി നടപ്പിലാക്കപ്പെടുന്നതാണ്. പരലോകത്ത് അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്, കാരണം അവനാണല്ലോ അവരുടെ രഹസ്യങ്ങളെ കുറിച്ച് അറിവുള്ളവൻ.

فوائد الحديث

മനുഷ്യരെ കുറിച്ചുള്ള വിധിപ്രസ്താവനകൾ അവരിൽ നിന്ന് പ്രകടമായ അവസ്ഥകൾ പരിഗണിച്ചു കൊണ്ട് മാത്രമായിരിക്കണം. അല്ലാഹുവാണ് രഹസ്യങ്ങളുടെ കാര്യം ഏറ്റെടുത്തിട്ടുള്ളത്.

അല്ലാഹുവിന് മാത്രം ആരാധനകൾ സമർപ്പിക്കുക എന്ന തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ടതിൻ്റെ പ്രാധാന്യം. ഇസ്‌ലാമിക പ്രബോധനത്തിൽ ആദ്യം തുടങ്ങേണ്ടതും അതു തന്നെയാണ്.

ബഹുദൈവാരാധകരെ ഇസ്‌ലാമിൽ ബലപ്രയോഗത്തിലൂടെ പ്രവേശിപ്പിക്കണം എന്ന് ഈ ഹദീഥ് അറിയിക്കുന്നില്ല. മറിച്ച്, ഏതൊരു വ്യക്തിക്കും ഇസ്‌ലാം സ്വീകരിക്കുകയോ, (ഇസ്‌ലാമിക ഭരണകൂടം നിശ്ചയിക്കുന്ന നിശ്ചിത സംരക്ഷണതുകയായ) ജിസ്‌യ നൽകിക്കൊണ്ട് തുടരാനോ സാധിക്കും. എന്നാൽ ഇസ്‌ലാമിക പ്രബോധനത്തിന് അവർ തടസ്സം നിൽക്കുകയാണെങ്കിൽ ഇസ്‌ലാമിക വിധിവിലക്കുകൾക്ക് അനുസൃതമായ യുദ്ധവും പോരാട്ടവുമല്ലാതെ മറ്റൊരു വഴിയില്ല.

التصنيفات

ഇസ്ലാം