വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും…

വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം).

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജനങ്ങൾ തമ്മിൽ സലാം പറഞ്ഞു കൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകളാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിക്കുന്നത്. ''അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു'' എന്നതാണ് ഇസ്‌ലാമിലെ അഭിവാദനം. ചെറിയവർ വലിയവർക്കും, വാഹനപ്പുറത്തുള്ളവർ നടന്നു പോകുന്നവർക്കും, നടന്നു പോകുന്നവർ ഇരിക്കുന്നവർക്കും, കുറഞ്ഞ എണ്ണമുള്ള സംഘം അവരേക്കാൾ കൂടുതൽ പേരുള്ള സംഘത്തിനും സലാം പറയണം.

فوائد الحديث

ഹദീഥിൽ പറഞ്ഞ രൂപത്തിൽ സലാം പറയുക എന്നത് സുന്നത്താണ്. എന്നാൽ അതിൽ പറഞ്ഞതല്ലാത്ത രൂപത്തിൽ -ഉദാഹരണത്തിന് നടന്നു പോകുന്ന വ്യക്തി വാഹനപ്പുറത്തിരിക്കുന്ന വ്യക്തിയോട് സലാം പറഞ്ഞാൽ- അത് അനുവദനീയമാണ്. കൂടൂതൽ നല്ലതും ശ്രേഷ്ഠവുമായ രീതിക്ക് അത് വിരുദ്ധമാകും എന്ന് മാത്രം.

ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ സലാം ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നത് പരസ്പരം സ്നേഹവും ഇണക്കവും വർദ്ധിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

ഹദീഥിൽ പറയപ്പെട്ട അവസ്ഥകളിൽ ഒരേ സമയം രണ്ടു പേരും തുല്യരാണെങ്കിൽ ആദ്യം സലാം പറഞ്ഞു കൊണ്ട് ആരംഭിക്കുന്നവനാണ് അവരിൽ ഏറ്റവും നല്ല വ്യക്തി.

ജനങ്ങൾക്ക് ആവശ്യമുള്ള ഏതൊരു വിഷയവും വിശദീകരിക്കുന്നതിൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ പൂർണ്ണത.

സലാം പറയുന്നതിൻ്റെ മര്യാദകൾ പഠിപ്പിക്കുകയും, ഓരോരുത്തരുടെയും അവകാശങ്ങൾ കൃത്യമായി നിർണ്ണയിക്കുകയും ചെയ്യുന്നു.

التصنيفات

സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ