ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!

ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരടിമ എന്തെങ്കിലും തെറ്റ് ചെയ്യുകയും, ശേഷം 'അല്ലാഹുവേ! എൻ്റെ തെറ്റ് എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയുന്നതാണ്: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ അവന് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. അവൻ തിന്മ ചെയ്യുകയും, ശേഷം അത് ഉപേക്ഷിക്കുകയും, അതിൽ ആത്‌മാർത്ഥമായി ഖേദിക്കുകയും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങിപ്പോവുകയില്ലെന്ന് ഉറച്ച തീരുമാനെടുക്കുകയും, എന്നാൽ ദേഹേഛകളുടെ ഫലമായി വീണ്ടും തിന്മയിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു. ഇപ്രകാരം തെറ്റുകൾ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നേടത്തോളം ഞാൻ അവന് പൊറുത്ത് കൊടുക്കും. അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കട്ടെ! കാരണം തൗബ (പശ്ചാത്താപം) അതിന് മുൻപുള്ള പാപങ്ങളെ നശിപ്പിച്ചു കളയുന്നതാണ്.

فوائد الحديث

തൻ്റെ ദാസന്മാരോട് അല്ലാഹുവിനുള്ള വിശാലമായ കാരുണ്യം നോക്കൂ! മനുഷ്യൻ എത്രയെല്ലാം തെറ്റുകൾ ചെയ്താലും എന്തെല്ലാം പ്രവർത്തിച്ചാലും അവൻ അല്ലാഹുവിലേക്ക് ആത്‌മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്.

അല്ലാഹുവിൽ വിശ്വസിച്ച ഒരാൾ അല്ലാഹുവിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുകയും അവൻ്റെ ശിക്ഷ ഭയക്കുകയും ചെയ്യുന്നവനാണ്. അവനൊരിക്കലും അല്ലാഹുവിലേക്ക് ഉടനടി പശ്ചാത്തപിച്ചു മടങ്ങാതെ തിന്മകളിൽ തുടർന്നു പോവുകയില്ല.

ശരിയായ തൗബയുടെ നിബന്ധനകൾ: സംഭവിച്ചു പോയ തെറ്റിൽനിന്ന് വിട്ടുനിൽക്കുകയും, അതിൽ ഖേദിക്കുകയും ചെയ്യുക. ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കുക. ഏതെങ്കിലും മനുഷ്യരോട് ചെയ്ത അതിക്രമമാണെങ്കിൽ - അവരുടെ സമ്പത്തോ അഭിമാനമോ ശരീരമോ പ്രയാസത്തിലാക്കിയെങ്കിൽ - നാലാമത് ഒരു നിബന്ധന കൂടിയുണ്ട്. അവരോട് ഈ തെറ്റ് പൊറുത്തു തരാൻ ആവശ്യപ്പെടുകയോ, അവരുടെ അവകാശം തിരിച്ചേൽപ്പിക്കുകയോ ചെയ്യുക.

അല്ലാഹുവിനെ കുറിച്ചുള്ള അറിവിൻ്റെ പ്രാധാന്യം. തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് മനുഷ്യൻ ബോധവാനായിരിക്കാനും, ഓരോ തിന്മകൾ സംഭവിക്കുമ്പോഴും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും അത് വഴിയൊരുക്കും. അവനൊരിക്കലും നിരാശനാവുകയോ തിന്മകളിൽ തുടർന്നു പോവുകയോ ഇല്ല.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത, അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത