താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു…

താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചരിക്കുകയും ചെയ്ത കൂട്ടരായിരുന്നു. അവർ ചോദിച്ചു: "താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ." അങ്ങനെ വിശുദ്ധ ഖുർആനിലെ വചനം അവതരിച്ചു: "അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍." (ഫുർഖാൻ: 68) അതോടൊപ്പം ഈ വചനവും അവതരിച്ചു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌." (സുമർ: 53)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ബഹുദൈവാരാധകരിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുത്ത് വന്നു. അനേകം കൊലപാതകങ്ങളും വ്യഭിചാരവും ചെയ്തു കൂട്ടിയവരായിരുന്നു അവർ. നബി -ﷺ- യോട് അവർ ചോദിച്ചു: "താങ്കൾ പഠിപ്പിക്കുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇസ്‌ലാമിൻ്റെ വഴി നല്ലതു തന്നെയാണ്. എന്നാൽ ഞങ്ങൾ ബഹുദൈവാരാധനയിലും വൻപാപങ്ങളിലുമെല്ലാം ആപതിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ അവസ്ഥയെന്താണ്? അതിനെല്ലാം വല്ല പ്രായശ്ചിത്തവുമുണ്ടോ?!" അപ്പോൾ വിശുദ്ധ ഖുർആനിലെ രണ്ട് വചനങ്ങൾ അവതരിച്ചു. തിന്മകളുടെ ഗൗരവവും ആധിക്യവും വിവരിക്കുന്നതിനൊപ്പം അല്ലാഹു ജനങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാണെന്ന് ബോധ്യപ്പെടുത്തുന്ന വചനങ്ങളായിരുന്നു അവ. ഈ പശ്ചാത്താപത്തിൻ്റെ വഴി ഇല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിലും അതിക്രമങ്ങളിലും തുടർന്നു പോവുകയും, ഇസ്‌ലാമിൽ പ്രവേശിക്കാതെ തുടരുകയും ചെയ്യുമായിരുന്നു.

فوائد الحديث

ഇസ്‌ലാമിൻ്റെ മഹത്വവും ശ്രേഷ്ഠതയും. ഇസ്‌ലാം സ്വീകരണം അതിന് മുൻപുള്ള തിന്മകളെ തകർക്കുന്നതാണ്.

അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയും അവൻ്റെ പാപമോചനവും വിട്ടുവീഴ്ചയും.

ശിർക്ക് (ബഹുദൈവാരാധന) നിഷിദ്ധമാണ്. മനുഷ്യരെ അന്യായമായി വധിക്കുന്നതും വ്യഭിചാരവും നിഷിദ്ധം തന്നെ. ഈ തിന്മകൾ ചെയ്യുന്നവർക്കുള്ള താക്കീത്.

അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും സത്യസന്ധമായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നത് എല്ലാ വൻപാപങ്ങളും പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ്; അതിൽ അല്ലാഹുവിനെ നിഷേധിക്കുക എന്ന തിന്മ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും.

അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയുകയും പ്രതീക്ഷയറ്റവനാകുകയും ചെയ്യുന്നത് നിഷിദ്ധമാണ്.

التصنيفات

ഇസ്ലാം, ആയത്തുകളുടെ തഫ്സീർ