ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ…

ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്ക വിജയിച്ചടക്കിയ ദിവസം നബി -ﷺ- ജനങ്ങളോട് ഒരു പ്രഭാഷണം നടത്തി; അതിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: "ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു. ജനങ്ങൾ രണ്ടാലൊരു വ്യക്തിയാണ്. പുണ്യവാനും ധർമ്മിഷ്ഠനും അല്ലാഹുവിങ്കൽ ആദരണീയനുമായവനും, തെമ്മാടിയും ദൗർഭാഗ്യവാനും അല്ലാഹുവിങ്കൽ യാതൊരു വിലയുമില്ലാത്തവനും. ജനങ്ങളെല്ലാം ആദമിൻ്റെ സന്തതികളാണ്; ആദമിനെ അല്ലാഹു സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13)

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

മക്കാ വിജയദിവസം നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഭാഷണം നടത്തി. അതിൽ അവിടുന്ന് പറഞ്ഞു: "ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ജാഹിലിയ്യത്തിൻ്റെ (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടം) അഹങ്കാരവും മാലിന്യങ്ങളും, തറവാടിൻ്റെ പേരിലുള്ള പൊങ്ങച്ചവും നീക്കിക്കളഞ്ഞിരിക്കുന്നു. ജനങ്ങൾ രണ്ട് തരക്കാർ മാത്രമാകുന്നു: ഒന്നല്ലെങ്കിൽ (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുകയും, ധർമ്മനിഷ്ഠ പാലിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ; അവർ -തറവാട്ടു മഹിമയോ ഉന്നതമായ കുടുംബപരമ്പരയോ ഉള്ളവരല്ല എങ്കിലും- അല്ലാഹുവിങ്കൽ ആദരണീയരാണ്. അതല്ലെങ്കിൽ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്ന ദൗർഭാഗ്യവാനാണ്. ഇവൻ അല്ലാഹുവിങ്കൽ നിന്ദ്യനാണ്. അവന് വലിയ കുടുംബമഹിമയും പദവിയും അധികാരവുമുണ്ടെങ്കിലും അല്ലാഹുവിങ്കൽ ഒരു വിലയുമുണ്ടാവുകയില്ല. മനുഷ്യരെല്ലാം ആദമിൻ്റെ സന്താനങ്ങളാണ്. അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അതിനാൽ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരുവൻ അഹങ്കരിക്കുകയും, താൻപോരിമയുള്ളവനായി തീരുകയും ചെയ്യുന്നത് അനുയോജ്യമേയല്ല. ഈ പറഞ്ഞതിനുള്ള സാക്ഷ്യമെന്നോണം ഖുർആനിൽ അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ വംശങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ഹുജുറാത്ത്: 13)

فوائد الحديث

തറവാടിൻ്റെയും കുടുംബപരമ്പരയുടെയും പേരിൽ അഹങ്കരിക്കുന്നതും പൊങ്ങച്ചം നടിക്കുന്നതും നിഷിദ്ധമാണ്.

التصنيفات

ഇസ്ലാമിൻ്റെ ശ്രേഷ്ഠതയും നന്മകളും, ഇസ്ലാമിൻ്റെ സമഗ്രത, ഇസ്ലാമിലെ മനുഷ്യാവകാശങ്ങൾ, ആയത്തുകളുടെ തഫ്സീർ