നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക്…

നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിൽ മൂന്ന് സന്ദർഭങ്ങളിൽ നബി -ﷺ- തൻ്റെ കൈകൾ ഉയർത്താറുണ്ടായിരുന്നു. അവിടുത്തെ തോള് വരെയോ അതിന് നേരെയാകുന്ന വിധത്തിലോ ആയിരുന്നു അവിടുന്ന് കൈകൾ ഉയർത്തിയിരുന്നത്. ഒന്നാമതായി നിസ്കാരം ആരംഭിക്കുന്ന വേളയിൽ, തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ. രണ്ടാമതായി റുകൂഇലേക്ക് പോകാൻ വേണ്ടി തക്ബീർ ചൊല്ലിയാൽ. മൂന്നാമതായി റുകൂഇൽ നിന്ന് തലയുയർത്തുകയും, 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയുകയും ചെയ്താൽ. സുജൂദ് ആരംഭിക്കുമ്പോഴോ സുജൂദിൽ നിന്ന് ഉയരുമ്പോഴോ നബി -ﷺ- കൈകൾ ഉയർത്താറുണ്ടായിരുന്നില്ല.

فوائد الحديث

നിസ്കാരത്തിൽ കൈകൾ ഉയർത്തുക എന്നതിൻ്റെ പിന്നിലുള്ള യുക്തി; അത് നിസ്കാരത്തിന് അലങ്കാരവും, അല്ലാഹുവിനെ മഹത്വപ്പെടുത്തലുമാണ് എന്നതാണ്.

അബൂദാവൂദും മറ്റും നിവേദനം ചെയ്ത, അബൂഹുമൈദ് അസ്സാഇദിയുടെ ഹദീഥിൽ നാലാമതൊരു സ്ഥലത്ത് കൂടെ നബി -ﷺ- തൻ്റെ കൈകൾ ഉയർത്തിയിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. മൂന്ന് റക്അത്തുള്ള നിസ്കാരങ്ങളിലും, നാല് റക്അത്തുള്ള നിസ്കാരങ്ങളിലും ഒന്നാമത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് അത്.

നബി -ﷺ- കൈകൾ ഉയർത്തുന്നതിൻ്റെ രൂപം വേറെയും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. തൻ്റെ ചെവികൾക്ക് നേരെ കൈകൾ വരുന്ന വിധത്തിൽ എന്നാൽ ചെവി സ്പർശിക്കാതെ അവിടുന്ന് കരങ്ങൾ ഉയർത്താറുണ്ടായിരുന്നു എന്ന് മാലിക് ബ്നു ഹുവൈരിഥിൻ്റെ ഹദീഥിൽ വന്നിട്ടുണ്ട്. അതിൽ ഇപ്രകാരം കാണാം: നബി -ﷺ- തക്ബീർ കെട്ടുമ്പോൾ തൻ്റെ രണ്ട് കൈകളും ചെവികൾക്ക് നേരെ വരുന്ന വിധത്തിൽ ഉയർത്താറുണ്ടായിരുന്നു." (ബുഖാരി, മുസ്‌ലിം)

റുകൂഇൽ നിന്ന് ഉയരുമ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്', 'റബ്ബനാ വലകൽ ഹംദ്' എന്നീ രണ്ട് ദിക്റുകളും പറയേണ്ടത് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിയും മാത്രമാണ്. എന്നാൽ മഅ്മൂം (ഇമാമിനെ പിന്തുടർന്നു നിസ്കരിക്കുന്ന വ്യക്തി) 'റബ്ബനാ വലകൽ ഹംദ്' എന്നത് മാത്രം പറഞ്ഞാൽ മതി.

റുകൂഇന് ശേഷം 'റബ്ബനാ വലകൽ ഹംദ്' എന്ന ദിക്ർ നബി -ﷺ- നാല് രൂപങ്ങളിൽ ചൊല്ലിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഈ ഹദീഥിൽ വന്നത് അതിലെ ഒരു രൂപം മാത്രമാണ്. ഈ നാല് രൂപങ്ങളും പഠിച്ചു മനസ്സിലാക്കുകയും, അവയെല്ലാം വിവിധ വേളകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠകരം.

التصنيفات

നിസ്കാരത്തിൻ്റെ രൂപം