ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ.…

ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും ഏതെങ്കിലും നിർബന്ധ നിസ്കാരം അതിൻ്റെ നിശ്ചിത സമയത്ത് നിർവ്വഹിക്കാൻ മറന്നു പോയാൽ പിന്നീട് അക്കാര്യം ഓർമ്മ വന്നാൽ ഉടനെ ആ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരം മറന്നു കൊണ്ട് ഉപേക്ഷിക്കുക എന്ന തെറ്റിന് പരിഹാരം അത് ഓർമ്മ വരുമ്പോൾ നിർവ്വഹിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14) അതിൻ്റെ വിശദീകരണങ്ങളിലൊന്ന് നിസ്കാരം മറന്നു പോയാൽ അത് ഓർക്കുമ്പോൾ നിർവ്വഹിക്കുക എന്നതാണ്.

فوائد الحديث

നിസ്കാരത്തിൻ്റെ പ്രാധാന്യവും അത് നിർവ്വഹിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുതെന്ന ഓർമ്മപ്പെടുത്തലും.

നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കാതെ ബോധപൂർവ്വം പിന്തിക്കുക എന്നത് അനുവദനീയമല്ല.

നിസ്കാരം നിർവ്വഹിക്കാൻ മറന്നു പോയ വ്യക്തി ഓർമ്മ വന്നാൽ അത് നിർവ്വഹിക്കൽ നിർബന്ധമാണ്. ഇതു പോലെ, ഉറങ്ങിപ്പോയ വ്യക്തിയാണെങ്കിൽ ഉണർന്നാൽ ഉടനെ നിസ്കരിക്കണം.

നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഉടനടി മടക്കി നിസ്കരിക്കുക എന്നത് നിർബന്ധമാണ്; (ഐഛിക) നിസ്കാരം വിലക്കപ്പെട്ട സന്ദർഭങ്ങളിലാണെങ്കിൽ പോലും അത് നിർവ്വഹിച്ചിരിക്കണം.

التصنيفات

നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, നിസ്കാരത്തിൽ സംഭവിക്കുന്ന അബദ്ധങ്ങൾ