ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്

ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്

അബൂ മസ്ഊദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ വാഹനമൃഗം ചത്തുപോയിരിക്കുന്നു; അതിനാൽ എന്നെ (വാഹനത്തിൽ) വഹിച്ചാലും." അപ്പോൾ നബി ﷺ പറഞ്ഞു: "എൻ്റെ പക്കൽ (വാഹനം) ഇല്ല." അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ യാത്രാവാഹനം നശിച്ചിരിക്കുന്നു. അതിനാൽ എന്നെ ഒരു യാത്രാമൃഗത്തിന് മേൽ വഹിച്ചാലും. അതല്ലെങ്കിൽ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഒരു വാഹനം എനിക്ക് നൽകിയാലും." അപ്പോൾ നബി ﷺ അയാളോട് ഒഴിവുകഴിവ് പറഞ്ഞു; അവിടുത്തെ പക്കൽ അയാളെ വഹിക്കാനുള്ള വാഹനമില്ലെന്നും അറിയിച്ചു. ഇത് കേട്ടപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കാൻ കഴിയുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." അപ്പോൾ നബി ﷺ പറഞ്ഞു: "വാഹനം നൽകി അവനെ സഹായിക്കുന്നവൻ്റെ പ്രതിഫലത്തിൽ അവനും പങ്കാളിയാണ്. കാരണം അവനാണ് ആവശ്യക്കാരനെ അതിലേക്ക് വഴികാണിച്ചത്."

فوائد الحديث

നന്മയിലേക്ക് വഴികാണിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.

നന്മ പ്രവർത്തിക്കാനുള്ള പ്രോത്സാഹനം ഇസ്‌ലാമിക സമൂഹത്തെ ചേർത്തു നിർത്തുകയും സമ്പൂർണ്ണമാക്കുകയും ചെയ്യുന്നതാണ്.

അല്ലാഹുവിൻ്റെ ഔദാര്യത്തിൻ്റെ വിശാലത.

ഈ ഹദീഥ് ഇസ്‌ലാമിലെ ഒരു പൊതുഅടിത്തറയാണ് അറിയിക്കുന്നത്. എല്ലാ നന്മകൾക്കും ഈ പറഞ്ഞത് ബാധകമാണ്.

തന്നോട് ചോദിച്ചു വരുന്നവൻ്റെ ആവശ്യം നിറവേറ്റാൻ ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ അവന് അത് നിർവ്വഹിച്ചു നൽകാൻ സാധിക്കുന്ന മറ്റൊരാളെ ചൂണ്ടിക്കാണിച്ചു കൊടുക്കാവുന്നതാണ്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ