ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു:…

ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക."

[إسناده حسن] [رواه ابن ماجه والنسائي في الكبرى وأحمد]

الشرح

ഒരിക്കൽ ഒരാൾ നബി -ﷺ- യുടെ അരികിൽ വരികയും, അവിടുത്തോട് തൻ്റെ എന്തോ ഒരു വിഷയം സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." നബി -ﷺ- ഈ വാക്ക് ശക്തമായി എതിർത്തു. സൃഷ്ടികളുടെ ഉദ്ദേശ്യത്തെ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോട് ചേർത്തു 'അല്ലാഹുവിൻ്റെയും ഇന്നയാളുടെയും ഉദ്ദേശ്യം' എന്ന് പറയൽ ചെറിയ ശിർക്കിൽ ഉൾപ്പെടുന്നതാണ് എന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ അങ്ങനെ പറയൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ശേഷം പറയേണ്ട ശരിയായ രൂപം നബി -ﷺ- അയാൾക്ക് പഠിപ്പിച്ചു കൊടുത്തു. 'അല്ലാഹു; അവൻ മാത്രം ഉദ്ദേശിച്ചാൽ' എന്നാണ് പറയേണ്ടത്. അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലും അവൻ ഏകനാണ്. അതിൽ മറ്റൊരാളെയും യാതൊരു രൂപത്തിലും ഒരേ നിലയിൽ ചേർത്തു പറയാൻ പാടില്ല.

فوائد الحديث

അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ എന്നോ, സമാനമായ മറ്റു വാക്കുകളോ പറയരുത്. ഇപ്രകാരം അല്ലാഹുവിൻ്റെ ഉദ്ദേശവും സൃഷ്ടികളുടെ ഉദ്ദേശവും ഒരേപോലെ ചേർത്തിപ്പറയുന്നത് ചെറിയ ശിർകാണ്.

തിന്മകളെ എതിർക്കുക എന്നത് നിർബന്ധമാണ്.

നബി -ﷺ- തൗഹീദിൻ്റെ അതിർവരമ്പുകൾ എപ്പോഴും കാത്തുസൂക്ഷിക്കുകയും, ശിർക്കിൻ്റെ വഴികളെല്ലാം കൊട്ടിയടക്കുകയും ചെയ്തിരിക്കുന്നു.

ഒരാളുടെ തെറ്റ് തിരുത്തുമ്പോൾ അതിന് പകരം ചെയ്യേണ്ട അനുവദനീയമായ വഴി എന്താണെന്നു കൂടി പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യമാണ്; നബി -ﷺ- യുടെ മാതൃക അപ്രകാരമായിരുന്നു.

'അല്ലാഹു മാത്രം ഉദ്ദേശിച്ചാൽ' എന്ന് പറയാനാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ചത്. സമാനമായ മറ്റൊരു ഹദീഥിൽ 'അല്ലാഹു ഉദ്ദേശിച്ചാൽ, ശേഷം താങ്കളും ഉദ്ദേശിച്ചാൽ' എന്നു പറയാൻ അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. ആദ്യം പറഞ്ഞതാണ് കൂടുതൽ ശ്രേഷ്ഠമായ രൂപം; രണ്ടാമത്തേത് അനുവദനീയമാണെങ്കിലും ആദ്യത്തേതിനോളം ശ്രേഷ്ഠമല്ല.

'അല്ലാഹു ഉദ്ദേശിച്ചാൽ, ശേഷം താങ്കളും ഉദ്ദേശിച്ചാൽ' എന്നു പറയൽ അനുവദനീയമാണ്. എന്നാൽ 'അല്ലാഹു മാത്രം ഉദ്ദേശിച്ചാൽ' എന്നു പറയുന്നതാണ് കൂടുതൽ ശ്രേഷ്ഠമായ രൂപം.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം