നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്

നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജനങ്ങൾക്ക് എളുപ്പമുണ്ടാക്കാനും കാര്യങ്ങൾ ലളിതമാക്കി നൽകാനും, അവർക്ക് പ്രയാസം സൃഷ്ടിക്കരുതെന്നും നബി -ﷺ- ഈ ഹദീഥിലൂടെ കൽപ്പിക്കുന്നു. ഐഹികവും മതപരവുമായ എല്ലാ കാര്യങ്ങൾക്കും ഇത് ബാധകമാണ്. പക്ഷേ, അല്ലാഹു അനുവദിച്ചു നൽകുകയും മതപരമായി നിശ്ചയിച്ച വിധികൾ പാലിച്ചു കൊണ്ടുമായിരിക്കണം ഈ എളുപ്പം സൃഷ്ടിക്കൽ. നന്മകളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും, അതിൽ നിന്ന് ജനങ്ങളെ അകറ്റാതിരിക്കാനും നബി -ﷺ- പ്രേരിപ്പിക്കുന്നു.

فوائد الحديث

അല്ലാഹുവിനോട് ജനങ്ങളുടെ മനസ്സിൽ ഇഷ്ടമുണ്ടാക്കുകയും നന്മയിലേക്ക് അവർക്ക് താൽപ്പര്യം ജനിപ്പിക്കുകയുമാണ് ഒരു മുഅ്മിനിൻ്റെ നിർബന്ധബാധ്യത.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകർ ജനങ്ങൾക്ക് ഇസ്‌ലാം എത്തിച്ചു നൽകുന്നതിൽ ഏറ്റവും യുക്തമായ വഴിയാണ് സ്വീകരിക്കേണ്ടത്.

സന്തോഷവാർത്ത അറിയിക്കുന്നത് മറ്റുള്ളവർക്ക് ആഹ്ലാദം പകരുകയും പ്രബോധകനിലേക്കും അവൻ ക്ഷണിക്കുന്നതിലേക്കും ജനങ്ങളെ അടുപ്പിക്കുകയും അവർക്ക് സമാധാനം നൽകുകയും ചെയ്യും.

പ്രയാസമുണ്ടാക്കുന്ന നിലപാടുകൾ ഇസ്‌ലാമിക പ്രബോധകൻ്റെ സംസാരത്തിൽ നിന്ന് ആളുകളെ അകറ്റുകയും പിന്തിരിപ്പിക്കുകയും സംശയമുണ്ടാക്കുകയും ചെയ്യും.

അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ ചൊരിയുന്ന വിശാലമായ കാരുണ്യം; ലളിതമായ മതവും എളുപ്പമുള്ള മതനിയമങ്ങളുമാണ് അവൻ അവർക്ക് തൃപ്തിപ്പെട്ടു നൽകിയത്.

നബി -ﷺ- എളുപ്പമുണ്ടാക്കണമെന്ന് കൽപ്പിച്ചത് അല്ലാഹുവിൻ്റെ മതനിയമങ്ങൾ പാലിച്ചു കൊണ്ടാണ് നടപ്പിലാക്കേണ്ടത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ